സഹജീവിസ്നേഹം പലപ്പോഴും വാക്കുകളിലും ചുവരെഴുത്തുകളിലും ഒതുക്കുന്നവരാണ് പലരും. എന്നാൽ തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലുള്ള ശിവകാശിയിൽ നിന്നും അത്തരമൊരു നൻമയുടെ വാർത്ത പുറത്തു വന്നിരിക്കുകയാണ്. ശുചീകരണ തൊഴിലാളികളുടെ (Sanitation Workers) സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് ഒരു മയിലിന്റെ (Peacock) ജീവനാണ്. വടിവേലു, മുനിയസാമി എന്നീ ശുചീകരണ തൊഴിലാഴികളാണ് വാഹമിടിച്ച് പരിക്ക് പറ്റിയ മയിലിന്റെരക്ഷകരായത്. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം മയിലിനെ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറി. കൃത്യസമയത്തുള്ള ഇവരുടെ ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.
ശിവകാശി മുൻസിപ്പാലിറ്റി പരിസരത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു വടിവേലുവും മുനിയസാമിയും. ഇതിനിടിയെണ് പരുക്കു പറ്റിക്കിടക്കുന്ന മയിൽ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം 'തോൽ കൊടു തോഴ' എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരായ നരേൻ, മുഹമ്മദ്, സിദ്ദിഖ്, കാർത്തിക് എന്നിവരുടെ സഹായത്തോടെ സമീപത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി. അതിനു ശേഷം മയിലിനെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം നിരവധിയാളുകൾ വടിവേലുവിന്റെയും, മുനിയസാമിയുടെയും സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് രംഗത്തെത്തി.
''ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു പരിക്കേറ്റമയിൽ. മാലിന്യം എടുക്കുന്ന വണ്ടി അവിടെ നിർത്തി വൊളണ്ടിയർമാരുടെ സഹായത്തോടെ ഞങ്ങൾ അതിനെ രക്ഷിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം മയിലിനെ മൃഗാശുപത്രിലെത്തിച്ച് ചികിൽ നൽകി വനംവകുപ്പിന് കൈമാറി. ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്'', വടിവേലുവും മുനിയസാമിയും പറഞ്ഞു. ഇത്തരത്തിൽ അപടകത്തിൽ പെട്ട് കിടക്കുന്നവരെ രക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അവർ കൂട്ടിച്ചേർത്തു.
മയിലിന്റെ ജീവൻ രക്ഷിക്കപ്പെട്ട വാർത്ത തമിഴ്നാട്ടിൽ നിന്നും മുൻപും പുറത്തു വന്നിരുന്നു. പാമ്പുകൾ നിറഞ്ഞ കുളത്തിലേക്ക് മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന മയിലിനെ സ്വന്തം ജീവൻ പോലും പണയം വെച്ചാണ് ഒരാൾ രക്ഷിച്ചത്. 2019 ലായിരുന്നു സംഭവം. അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു ആ വിഡിയോ. ഏറെ ബുദ്ധിമുട്ടിയായിരുന്നു ആ സാഹസിക രക്ഷാപ്രവർത്തനം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലായിരുന്നു സംഭവം. 28 കാരനായ യുവാവാണ് അന്ന് മയിലിന് രക്ഷകനായത്. കയർ കെട്ടിയിറങ്ങിയ യുവാവ് മുങ്ങിത്താണു കൊണ്ടിരുന്ന മയിലിനെ പൊക്കിയെടുത്ത് മടിയിലിരുത്തിയാണ് കരക്കെത്തിച്ചത്.
അതേസമയം, കാലാവസ്ഥാ വ്യതിയാനവും വനനശീകരണവും പ്രകൃതിയിലെ അസന്തുലിതാവസ്ഥയും മൂലം നിരവധി മയിലുകളാണ് കാടിറങ്ങി നാട്ടിലേക്കെത്തുന്നത്. ഇവ കൃഷിനാശം ഉണ്ടാക്കുന്നതായും കർഷകർ പറയുന്നു. മയിൽ പറന്നു വന്ന് തൃശൂരിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് ഭർത്താവ് മരിച്ച സംഭവവും വലിയ വാർത്തയായിരുന്നു. സംഭവത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ മരിച്ചയാളുടെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്കിടിച്ച് മയിലും ചത്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.