ന്യൂഡൽഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ഭാര്യ നളിനി ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആറു കോടിയോളം മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. മുൻ സി.പി.ഐ.എം എം.എൽ.എ ദേബേന്ദ്രനാഥ് ബിശ്വാസിന്റെയും സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്.
ശാരദ ഗ്രൂപ്പിന്റെയും തട്ടിപ്പിൽ ഗുണം ലഭിച്ചവരുടെയും സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നളിനി ചിദംബരം, ദേബബ്രത സർക്കാർ, ദേബേന്ദ്രനാഥ് ബിശ്വാസ് (മുൻ ഐപിഎസ് ഓഫീസറും മുൻ സിപിഎം എംഎൽഎയും), അസമിലെ മുൻ മന്ത്രി അന്തരിച്ച ശ്രീ അഞ്ജൻ ദത്ത എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Also Read-ശാരദാ ചിട്ടി തട്ടിപ്പ്; നളിനി ചിദംബരത്തിനെതിരെ CBI കുറ്റപത്രം
കൊൽക്കത്ത പൊലീസിന്റെ എഫ്ആറിന്റെയും സിബിഐയുടെയും അന്വേഷണത്തിന് പിന്നാലെ 2013ലാണ് കേന്ദ്ര അന്വേഷണ ഏജൻസി ശാരദ ഗ്രൂപ്പിനെതിരെ കേസെടുക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തട്ടിപ്പ് കേസായിരുന്നു ശാരദ ചിട്ടിത്തട്ടിപ്പ് കേസ്. പശ്ചിമ ബംഗാൾ, ആസാം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നിക്ഷേപകരെ ബാധിക്കുന്നതായിരുന്നു തട്ടിപ്പ്.
അഴിമതിക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നളിനി ചിദംബരത്തിന്റെ പേര് പുറത്തുവരുന്നത് ഇതാദ്യമല്ല. ശാരദ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുദീപ്തോ സെൻ 2013-ൽ അറസ്റ്റിലാകുന്നതിന് മുമ്പ് നളിനി ചിദംബരം ഉൾപ്പെടെയുള്ള 22 പേരെ പരാമർശിച്ച് അന്വേഷണ ഏജൻസികൾക്ക് കത്തെഴുതിയിരുന്നു.
ശാരദ ചിട്ടികമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ നളിനി ചിദംബരം കൈപ്പറ്റിയതായി 2019ൽ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കമ്പനി ഉടമ സുദീപ്ത സെന്നുമായി ചേർന്ന് നളിനി ചിദംബരം തട്ടിപ്പ് നടത്താനും ധന സമാഹരണത്തിനുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ പറയുന്നു. ശാരദ ഗ്രൂപ്പ് സമാഹരിച്ച മൊത്തം പണത്തിന്റെ അളവ് ഏകദേശം 2,459 കോടി രൂപയാണെന്ന് പറയപ്പെടുന്നു,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.