ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് നല്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് കോടതി പരിഗണിക്കുക. കേസില്‍ ദൈനംദിന വാദം കേള്‍ക്കണമോ എന്നതിലും തീരുമാനമുണ്ടാകും.
തര്ക്കഭൂമിയൊഴികെയുള്ളവ ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ അപേക്ഷയും ഹര്‍ജികള്‍ക്കൊപ്പം കോടതിയുടെ പരിഗണനയ്ക്കെത്തും. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്.
Also Read: തൊഴിലില്ലായ്മ സംബന്ധിച്ച ആരോപണങ്ങൾ തെറ്റ്; തൊഴിലില്ലാതെ വളർച്ചയുണ്ടാകുമോയെന്ന് പ്രധാനമന്ത്രി അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 14 അപ്പീലുകളും ഒരു റിട്ട് ഹര്‍ജിയുമാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ളത്. കേസില്‍ വിശദമായ വാദങ്ങളിലേക്ക് കോടതി ഇന്ന് കടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തിമ വാദം എപ്പോള്‍ ആരംഭിക്കണം, ഓരോ കക്ഷിക്കും വാദത്തിന് എത്ര സമയം അനുവദിക്കണം എന്നീ കാര്യങ്ങളിലാണ് ബെഞ്ച് തീരുമാനമെടുക്കുക.
നിയമപ്രകാരം ഏറ്റെടുത്ത, തര്‍ക്കഭൂമിയല്ലാത്ത 67.39 ഏക്കര്‍ രാമജന്മഭൂമി ന്യാസ് അടക്കമുള്ള ഉടമകള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയും ഹര്‍ജികള്‍ക്കൊപ്പം പരിഗണനയ്ക്കെത്തും. കേസില്‍ കക്ഷി ചേരാനുള്ള സുബ്രഹ്മണ്യന് സ്വാമിയുടെ നീക്കത്തെ സുന്നി വഖഫ് ബോര്‍ഡ് എതിര്‍ക്കും.
Dont Miss: 'നിങ്ങൾക്ക് യോഗയിൽ താൽപര്യമില്ലെങ്കിൽ നിങ്ങൾ മരണത്തെ കാത്തിരിക്കുകയാണ്': സദ്ഗുരുചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എസ്എ ബോബ്ഡെ, അശോക് ഭൂഷണ്, എ കെ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേസില്‍ അന്തിമ വാദം തുടങ്ങി തീരുമാനം ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ- നിയമ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.