ആഗ്ര: പിടിച്ചെടുത്ത് സൂക്ഷിച്ച അനധികൃത മദ്യങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് പൊലീസ്. കോട്ട് വാലി ദെഹാത്ത് പൊലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ച 1400 പെട്ടി മദ്യമാണ് കാണാതായത്. എലികൾ മദ്യക്കുപ്പികൾ നശിപ്പിച്ചതെന്നാണ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
മദ്യകുപ്പികൾ കാണാതായ സംഭവത്തിൽ ഈ സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇന്ദ്രേഷ്പാൽ സിങ്ങിനെതിരേയും ക്ലാർക്ക് റിഷാൽ സിങ്ങിനെതിരെയും കേസെടുത്തിട്ടുണ്ട്. 1400 ൽ അധികം പെട്ടി മദ്യം കാണാതായതിന് പിന്നിൽ എലികളാണെന്ന വിശദീകരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സ്റ്റേഷനിൽ സൂക്ഷിക്കുന്ന ഡയറിയിൽ 239 പെട്ടി മദ്യം എലികൾ നശിപ്പിച്ചതായി പറയുന്നുണ്ട്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്പി ഉദയ് ശങ്കർ സിങ് അറിയിച്ചു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പൊലീസ് ഉദ്യോഗസ്ഥർ.
കഴിഞ്ഞയാഴ്ച്ചയാണ് കോട്ട് വാലി ദെഹാത്ത് പൊലീസ് സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്ത 1450 പെട്ടി മദ്യകുപ്പികൾ കാണാതായെന്ന വാർത്ത പുറത്തു വരുന്നത്. എലികൾ നശിപ്പിച്ചെന്ന വിശദീകരണമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ സ്റ്റേഷൻ രേഖകളിൽ 239 പെട്ടികൾ എലികൾ നശിപ്പിച്ചതിനെ കുറിച്ച് മാത്രമാണ് പറയുന്നത്. ഇത് വിശ്വാസയോഗ്യമല്ലെന്നും സംശയകരമാണെന്നുമാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാട്. ചിലത് മറച്ചുവെക്കാനുള്ള ശ്രമമാണ് എലികളുടെ മേൽ പഴിചാരുന്നതിലൂടെ ശ്രമിക്കുന്നതെന്നും പൊലീസ് പറയുന്നു.
Also Read-മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച് ആക്രമിച്ച യുവാവ് മരിച്ചു
കാണാതായ മദ്യക്കുപ്പികൾ എവിടേക്കാണ് പോയത് എന്നാണ് കണ്ടെത്താൻ ശ്രമിക്കുന്നതെന്ന് കേസ് അന്വേഷിക്കുന്ന അലിഗഡിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ പറഞ്ഞു. സംഭവത്തിൽ ഇന്ദ്രേഷ്പാൽ സിങ്ങിനും റിഷൽ സിങ്ങിനും സമൻസ് അയച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
Also Read-പീഡനത്തിന് ഇരയായ 16കാരിയെയും പ്രതിയെയും കെട്ടിയിട്ട് പരേഡ് ചെയ്യിച്ചു; 6 പേർ അറസ്റ്റില്‍
ഒരു വർഷം മുമ്പ് ബിഹാറിലും സമാന സംഭവമുണ്ടായിരുന്നു, പിടിച്ചെടുത്ത 200 കാൻ അനധികൃത ബിയർ കാണാതായതിന് എലികളാണ് കാരണക്കാർ എന്നായിരുന്നു ബിഹാർ പൊലീസിന്റെ വാദം. കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെയാണ് ബിയർ കുപ്പികൾ കാലിയായ വിവരം പൊലീസ് കോടതിയെ അറിയിക്കുന്നത്. ഇത് എങ്ങനെയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് എലി കുടിച്ചതാണെന്ന് പൊലീസ് അറിയിച്ചത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് അന്ന് കോടതി നിർദേശിച്ചത്.
പൊലീസ് സ്റ്റേഷനിലും എക്സൈസ് ഓഫീസുകളിലും സൂക്ഷിച്ചിരിക്കുന്ന മദ്യം എലി നശിപ്പിച്ചുവെന്ന വാദം ബീഹാറിൽ പുതിയതല്ല. നേരത്തെയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Illicit liquor, Rats