ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്ന ചെങ്കൊലിനെക്കുറിച്ചുള്ള ഒരു ലേഖനം തമിഴിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പ്രശസ്ത നർത്തകി പത്മ സുബ്രഹ്മണ്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ചരിത്രപ്രസിദ്ധമായ സ്വർണ്ണ ചെങ്കോൽ കണ്ടെത്തണം എന്നായിരുന്നു അതിലെ പ്രധാന അഭ്യർത്ഥന. മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചെങ്കോൽ പുതിയ മന്ദിരത്തിൽ സ്ഥാപിക്കും.
“നീതി” എന്നർഥമുള്ള ‘സെമ്മൈ’ എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോലിന് ഈ പേര് ലഭിച്ചത്. ചെങ്കോൽ എന്നത് സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ പ്രതീകമാണ്. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറിയതിനെ സൂചിപ്പിക്കുന്ന ഒന്നുകൂടിയാണ് ഈ ചെങ്കോൽ. ഇതിന് മുകളിൽ ഒരു ‘നന്തി’യുടെ (കാള) രൂപം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേന്ന് മൗണ്ട് ബാറ്റൺ പ്രഭു രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് സമ്മാനിച്ചതിനാൽ തന്നെ ഈ ചെങ്കോലിന് വളരെയധികം ചരിത്രപ്രാധാന്യമുണ്ട്. അധികാര മാറ്റത്തെയാണ് ചെങ്കോൽ പ്രതിനിധീകരിക്കുന്നതെന്ന് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവേ നിർമല സീതാരാമൻ പറഞ്ഞു.
2021ഫെബ്രുവരിയിൽചെങ്കൊലിനെക്കുറിച്ചുള്ള ഒരു ലേഖനം ഒരു മാസികയിൽ പ്രസിദ്ധീകരിച്ചിരിന്നു. പ്രശസ്ത നർത്തകി പത്മ സുബ്രഹ്മണ്യം ആ ലേഖനം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ചെങ്കോൽ കണ്ടെത്തണം എന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്ക് കത്തയക്കുകയും ചെയ്‌തു. പ്രയാഗ്‌രാജിലെ ആനന്ദഭവൻ മ്യൂസിയത്തിലാണ് ചെങ്കോലുള്ളതെന്നും അവർ കത്തിൽ സൂചിപ്പിച്ചിരുന്നു.
ചെങ്കോൽ ജവഹർലാൽ നെഹ്റുവിന് കൈമാറുന്ന ചടങ്ങിന്നേതൃത്വം നൽകിയ ‘അഥീനം’ (തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിൽ നിന്നുള്ള പുരോഹിതർ), വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സ് (ചെങ്കോൽ നിർമ്മാണത്തിന് ചുമതലപ്പെടുത്തിയവർ), പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചവർ എന്നിവരെ മെയ് 28 ന് ആദരിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു. മെയ് 28 ന് നടക്കുന്ന ചടങ്ങിലേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള ഇരുപത് അഥീനം പുരോഹിതരെ ക്ഷണിച്ചിട്ടുണ്ട്. തേവാരവും (ശിവനെ സ്തുതിച്ചുകൊണ്ട് ആലപിച്ച ഭക്തിഗാനങ്ങൾ) അന്നേ ദിവസം പാരായണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ചെങ്കോൽ സ്ഥാപനചടങ്ങ്
മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ വലിയ ഘോഷയാത്രയായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ചെങ്കോൽ ആചാരപരമായി കൊണ്ടുപോകാനാണ് പദ്ധതി. ചടങ്ങ് തമിഴ് പാരമ്പര്യത്തിനോട് ഇഴചേർന്നായിരിക്കുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള പാരമ്പര്യ ശാസ്ത്രീയ ഉപകരണമായ നാദസ്വരം വായിക്കുന്ന ഒരു സംഘം സംഗീതജ്ഞരായിരിക്കും ഘോഷയാത്രയെ നയിക്കുക. തമിഴ് സംസ്കാരത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് ഈ സംഗീതജ്ഞർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽനടയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ‘അഥീനം’ പുരോഹിതന്മാർ ലോക്‌സഭയുടെ നടുത്തളത്തിൽ ഉണ്ടായിരിക്കും.
Also read- പുതിയ പാര്‍ലമെന്‍റ് മന്ദിരം അലങ്കരിക്കാന്‍ ‘ചെങ്കോല്‍’ ഉണ്ടാകും; അമിത് ഷാ
അവിടെയെത്തി പ്രധാനമന്ത്രി മോദി പുരോഹിതന്മാരെ അഭിവാദ്യം ചെയ്യും. അവർ പുണ്യതീർത്ഥം തളിച്ച് ചെങ്കോൽ ശുദ്ധീകരിക്കും. അതേസമയം ചടങ്ങുകളുടെ പശ്ചാത്തല സംഗീതമായി ‘ഓടുവർ’ അഥവാ തമിഴ് ക്ഷേത്ര ഗായകർ ‘കോലാരു പതിഗം’ ശ്രുതിമധുരമായി ആലപിക്കും. ഈ ആചാരങ്ങൾക്ക് ശേഷമാകും പുതിയ പാർലമെന്റ് മന്ദിരത്തിലെ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തുള്ള ഗ്ലാസ് കെയ്‌സിൽ ചെങ്കോൽ പ്രധാനമന്ത്രി സ്ഥാപിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയത്തെയാണ് ഈ പ്രതീകാത്മകമായ ചടങ്ങ് സൂചിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.