ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കാന്‍ ഓടിനടന്ന തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന് തോൽവിക്ക് പിന്നാലെ കനത്ത തിരിച്ചടി. പാര്‍ട്ടിയുടെ ആകെയുള്ള ആറ് രാജ്യസഭാ എംപിമാരിൽ നാല് പേർ ബിജെപിയിൽ ചേർന്നു. എസ് ചൗധരി, സി എം രമേശ്, ടി ജി വെങ്കിടേശ് എന്നിവരാണ് വർക്കിങ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. അസുഖബാധിതനായതിനാൽ നാലാമനായ ജി എം റാവു ചടങ്ങിൽ പങ്കെടുത്തില്ല. വൈകാതെ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
'അതെ, ഞാൻ ടിഡിപി വിടുകയാണ്. ഞാൻ ബിജെപിയിൽ ചേരും. എബിവിപിയിലും യുവമോർച്ചിലും നേരത്തെ ഞാൻ അംഗമായിരുന്നു'- ടി ജി വെങ്കിടേഷ് പറഞ്ഞു. രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ടിഡിപി എൻഡിഎ സഖ്യത്തിലുണ്ടായിരുന്നപ്പോൾ ചൗധരി കേന്ദ്രമന്ത്രിയായിരുന്നു. ഉച്ചക്ക് രണ്ട് മണിക്ക് വെങ്കയ്യ നായിഡുവിനെ കണ്ട് നാല് എം.പിമാരും ഒരു ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.
രമേശും ചൗധരിയുമാണ് ബി.ജെ.പിയില്‍ ചേരാന്‍ ആദ്യം തീരുമാനമെടുത്തതെന്നും കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ പെടാതിരിക്കാന്‍ മറ്റു രണ്ടുപേരേക്കൂടി സമ്മര്‍ദം ചെലുത്തി കൂടെക്കൂട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറില്‍ നാലു പേര് കൂറുമാറിയാല്‍ നിയമത്തിന്റെ പരിധിയില്‍ വരില്ല. ആന്ധ്രാ പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ടിഡിപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. 175 സീറ്റുകളിൽ 151 സീറ്റിലും വിജയിച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എം പിമാരെ മാത്രമാണ് ടിഡിപിക്ക് വിജയിപ്പിക്കാനായത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.