ന്യൂഡൽഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഇന്ന് നിശബ്ദപ്രചരണത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാർത്താസമ്മേളനത്തോടെ അവസാനിച്ച പരസ്യ പ്രചരണം വെള്ളിയാഴ്ച അവസാനിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മോദി ആദ്യമായി വാർത്താസമ്മേളനം നടത്തിയെന്ന പ്രത്യേകതയും ഇന്നലത്തെ വാർത്താസമ്മേളനത്തിന് ഉണ്ടായിരുന്നു.
പ്രചാരണത്തിരക്കിന് ശേഷം കേദാർനാഥും ബദരീനാഥും പ്രധാനമന്ത്രി സന്ദർശിക്കും. സന്ദർശന അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃക പെരുമാറ്റചട്ടം നിലവിൽ ഉണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെയും പഞ്ചാബിലെയും 13 വീതം മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക. ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എട്ട് വീതം മണ്ഡലങ്ങളും പശ്ചിമ ബംഗാളിൽ ഒമ്പത് മണ്ഡലങ്ങളും ഹിമാചൽ പ്രദേശിൽ നാല് മണ്ഡലങ്ങളും ഝാർഖണ്ഡിൽ മൂന്ന് മണ്ഡലങ്ങൾക്ക് ഒപ്പം ഛണ്ഡിഗഡും നാളെ പോളിംഗ് ബൂത്തിലെത്തും.
വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി രണ്ടാം ഊഴം തേടുന്നതും ബിഹാറിലെ പട്നാസാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ശത്രുഘ്‌നൻ സിൻഹയും തമ്മിലുള്ള ഗ്ലാമർ പോരാട്ടവും ഏഴാംഘട്ടത്തിന്‍റെ പ്രത്യേകതയാണ്. മുൻ സ്പീക്കർ മീര കുമാർ, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സൊറെൻ, സിനിമാ താരം സണ്ണി ഡിയോൾ എന്നിവരാണ് അവസാനഘട്ടത്തിലെ മത്സരരംഗത്തെ മറ്റ് പ്രമുഖർ.
തമിഴ്നാട്ടിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പും കേരളത്തിൽ ഏഴു ബൂത്തുകളിലെ റീ പോളിംഗും ഏഴാം ഘട്ടത്തിനൊപ്പം നടക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ നാളെ മുതൽ എക്സിറ്റ് പോളുകളും വന്നു തുടങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.