ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തിൽ കുടുക്കാൻ കോർപ്പറേറ്റ് സ്ഥാപനം ശ്രമം നടത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും. അഭിഭാഷകൻ ഉത്സവ് സിങ് ബയൻസിന്റെ അധിക സത്യവാങ്മൂലം കൂടി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. അധിക സത്യവാങ്മൂലം നൽകാൻ ബയൻസിന് കോടതി ഇന്നലെ അനുമതി നൽകിയിരുന്നു.
ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ശ്രമം നടത്തിയതിൽ 3 സുപ്രീംകോടതി ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ ബയൻസ് വ്യക്തമാക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ, ഡൽഹി പൊലീസ്, ഐബി എന്നിവയിലെ ഉദ്യോഗസ്ഥരുമായി ജഡ്‌ജിമാർ ഇന്നലെ ചേംബറിൽ ചർച്ച നടത്തിയിരുന്നു. ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയോട് വെള്ളിയാഴ്ച ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. അതേ സമയം അന്വേഷണത്തിനായി രൂപികരിച്ച ആഭ്യന്തര സമിതിയുടെ ഘടനയിൽ ആശങ്കയുണ്ടെന്ന് യുവതി അറിയിച്ചു.
അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപീകരിക്കണമെന്നും തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാരി അറിയിച്ചു. പരാതി ഏകപക്ഷീയമായി തള്ളുമോ എന്നതിലാണ് ആശങ്ക. തന്റെ ഭാഗം കേള്‍ക്കാതെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട പ്രത്യേക സിറ്റിങില്‍ സ്വഭാവഹത്യ നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. മുതിര്‍ന്ന ജഡ്ജിമാരും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കമുള്ളവരും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി. സമിതിയിലുള്‍പ്പെട്ട ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ്. അദ്ദേഹം സമിതിയില്‍ ഉള്‍പ്പെട്ടതിലും തനിക്ക് ആശങ്കയുണ്ട്. പരാതി നല്‍കിയതിന്റെ പേരില്‍ ഒറ്റപ്പെടുത്തലും അവഗണനയും താന്‍ നേരിടുന്നതായും പരാതിക്കാരി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CJI Ranjan Gogoi, Justice Ranjan Gogoi, Supreme court, പീഡന കേസ്