രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നിരാശയില്‍ മുങ്ങിത്താഴുന്ന ചില ആളുകള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. രാജ്യത്തിലെ ജനങ്ങളുടെ നേട്ടങ്ങള്‍ അവര്‍ കാണുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇന്ത്യ ഒരു പേരുണ്ടാക്കുന്നത്. അവര്‍ ആ നേട്ടങ്ങള്‍ കാണില്ല. 2010-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍, അത് ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ ശക്തി തെളിയിക്കാനുള്ള അവസരമായി ഉപയോഗിക്കാമായിരുന്നു. എന്നാല്‍, അഴിമതി കാരണം ഇന്ത്യ ലോകത്തിന് മുന്നില്‍ നാണം കെട്ടെന്ന് മോദി പറഞ്ഞു.
2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലം ഇന്ത്യയുടെ ഇരുണ്ടകാലഘട്ടമായിരുന്നുവെന്ന് മോദി വിമര്‍ശിച്ചു, 2ജി സ്പെട്രം, വോട്ടിന് പണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങിയ കുംഭകോണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
പ്രതിപക്ഷ പാർട്ടികളെ ആകെ ഒന്നിപ്പിച്ചത്, അവർക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സ്വീകരിച്ച നടപടികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.വോട്ടർമാർക്ക് ചെയ്യാൻ കഴിയാത്തത് അവർ ചെയ്തു. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളുടെ അനാവശ്യ ഇടപെടൽ ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായിട്ടുള്ള പകർച്ചവ്യാധികളും സംഘർഷങ്ങളും കാരണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ അസ്ഥിരതയ്‌ക്കിടയിൽ ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ ഒരു ഉൽപ്പാദന കേന്ദ്രമായി വളർന്നു വരികയാണെന്നും രാജ്യത്തിന്റെ വളർച്ചയിലാണ് ലോകം ഇപ്പോൾ അതിന്റെ അഭിവൃദ്ധി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിരാശയിൽ ആഴ്ന്നിറങ്ങുന്ന ചിലർ ഇന്ത്യയുടെ വളർച്ചയുടെ കഥ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. 140 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങൾ അവർക്ക് കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയിലുള്ള ജനങ്ങളുടെ വിശ്വാസം ജനിച്ചത് പത്രതലക്കെട്ടുകളിലൂടെയോ ടിവി സ്ക്രീനിലൂടെയോ അല്ല. തന്‍റെ ജീവിതത്തിലെ ഒരോ നിമിഷവും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയും നാടിന്‍റെ മഹത്തായ ഭാവിയ്ക്ക് വേണ്ടിയും സമര്‍പ്പിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു.
രാജ്യത്തിപ്പോള്‍ രാഷ്ട്രീയ സ്ഥിരതയുണ്ട്. ശക്തവും സ്ഥിരതയുമുള്ള സര്‍ക്കാര്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ലോകത്തിന് വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് അഭിമാനകരമാണ്. എന്നാല്‍, അതില്‍ ചിലര്‍ അസ്വസ്ഥരാണ്. ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. ഇന്ത്യയുടെ വളര്‍ച്ചയില്‍ ലോകം സമൃദ്ധികാണുന്നുവെങ്കിലും ചിലര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രധാനമന്ത്രി സഭയില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.