മുംബൈ: നീറ്റ് പരീക്ഷാ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. മഹാരാഷ്ട്രയിലെും പശ്ചിമ ബംഗാളിലെയും നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഡ്രസ് കോഡ് പാലിക്കാതെ എത്തിയ വിദ്യാര്‍ത്ഥികളോട് വസ്ത്രങ്ങള്‍ മാറ്റി വരാനും അല്ലെങ്കില്‍ വസ്ത്രത്തിന്റെ അകം കാണുന്ന രീതിയില്‍ തിരിച്ച് ധരിക്കാനോ, അധികൃതര്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നിര്‍ബന്ധമാക്കിയ ഡ്രസ് കോഡ് പാലിച്ചിട്ടില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്. ഇതേതുടര്‍ന്ന് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ വസ്ത്രം മാറ്റേണ്ടതായി വന്നു. പോക്കറ്റുകള്‍ ഉള്ള പാന്റിന് പകരം ചിലര്‍ തൊട്ടടുത്തുള്ള കടയില്‍ പോയി പുതിയ വസ്ത്രങ്ങള്‍ വാങ്ങി. എന്നാല്‍ മറ്റുചില വിദ്യാര്‍ത്ഥികള്‍ ജീന്‍സിന് പകരം അമ്മയുടെ ലെഗ്ഗിന്‍സ് ഊരി വാങ്ങുകയായിരുന്നു. സംഭവത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയില്‍ പരാതിപ്പെട്ടു.
ഞായറാഴ്ചയാണ് 2023-ലെ അണ്ടര്‍ ഗ്രാജുവേറ്റ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നടത്തിയത്. 4,000-ത്തോളം കേന്ദ്രങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്ക് മുമ്പ്, പരീക്ഷാ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികളെ പരിശോധിക്കുന്നത് സംബന്ധിച്ച് ‘സമഗ്രമായ നിര്‍ദ്ദേശങ്ങള്‍’ നല്‍കുമെന്ന് എന്‍ടിഎ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബ്രാ സ്ട്രാപ്പുകള്‍ പരിശോധിച്ചെന്നും അടിവസ്ത്രം അഴിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും നിരവധി വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിച്ചു.
സാംഗ്ലിയിലെ (കസ്തൂര്‍ബ വാല്‍ചന്ദ് കോളേജ്) ഒരു കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളോട് ടോപ്പ് അഴിച്ച് തിരിച്ച് ധിരക്കണമെന്ന് പറഞ്ഞതായി മാതാപിതാക്കള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് എത്തിയ മകളാണ് തങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നും അവര്‍ പറഞ്ഞു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികളെ പരിശോധിക്കാന്‍ കാര്യമായ മാര്‍ഗങ്ങളൊന്നുമില്ല. ഇത്തരം പരിശോധനകള്‍ വിദ്യാര്‍ത്ഥികളെ മാനസികമായി തകര്‍ക്കുമെന്നും അവര്‍ പറഞ്ഞു.
ബംഗാളിലെ ഹിന്ഡ്മോട്ടറിലെ എച്ച്എംസി എജ്യുക്കേഷന്‍ സെന്ററില്‍ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാര്‍ത്ഥിയും സമാന സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തു. നിരവധി വിദ്യാര്‍ത്ഥികളോട് അവരുടെ പാന്റ് മാറ്റാനും അടിവസ്ത്രം പരിശോധിക്കണെന്നും ഇന്‍വിജിലേറ്റര്‍മാര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനി പോസ്റ്റില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ചില വിദ്യാര്‍ത്ഥിനികള്‍ അവര്‍ ധരിച്ചിരിന്ന ജീന്‍സ് അമ്മക്ക് നല്കി പകരം അമ്മ ധരിച്ചിരുന്ന ലെഗ്ഗിന്‍സ് ധരിക്കുകയായിരുന്നു. എന്നാല്‍ പരീക്ഷ കേന്ദ്രത്തില്‍ വസ്ത്രം മാറാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം തുറന്ന സ്ഥലത്ത് വെച്ചാണ് വസ്ത്രങ്ങള്‍ മാറ്റിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ മറയായി നില്കേണ്ടി വന്നുവെന്നും വിദ്യാര്‍ത്ഥി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.ചില ആണ്‍കുട്ടികള്‍ അച്ഛന്റെ ഷര്‍ട്ട് ധരിച്ചാണ് പരീക്ഷ എഴുതിയത്. പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണം നിര്‍ബന്ധിത ഡ്രസ് കോഡിന് എതിരായതിനാലാണ് വസ്ത്രം മാറാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതെന്ന് എച്ച്എംസി എജ്യുക്കേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ സോണിത റോയ് പറഞ്ഞു. ചില വിദ്യാര്‍ത്ഥികള്‍ പോക്കറ്റുള്ള പാന്റ് ധരിച്ചാണ് വന്നത്. അവരോട് കടകളില്‍ പോയി പുതിയത് വാങ്ങാനോ അല്ലെങ്കില്‍ ആവശ്യമായ രീതിയില്‍ വസ്ത്രം മാറാനും ആവശ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു.സമീപത്ത് വീടുള്ള വിദ്യാര്‍ത്ഥികളോട് പരീക്ഷക്ക് ഇനിയും സമയമുണ്ടെന്നും വീട്ടില്‍ പോയി വസ്ത്രം മാറ്റി വരാനും പറഞ്ഞതായി റോയ് കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളോട് ഫാക്കല്‍റ്റിയോ ഇന്‍വിജിലേറ്റര്‍മാരോ തുറന്ന സ്ഥലത്ത് വെച്ച് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സോണിത റോയ് പറഞ്ഞു പ്രൈമറി അധ്യാപകരെയാണ് പരീക്ഷാ ഇന്വിജിലേറ്റര്മാരാക്കിയിരിക്കുന്നത്. അവര്‍ക്ക് കാര്യമായ പരിശീലനം ലഭിച്ചിട്ടെന്നും അതാണ് ഇത്തരം പ്രശ്നങ്ങള്‍ കാരണമെന്നും രക്ഷിതാക്കളുടെ പ്രതിനിധിയായ സുധ ഷേണായി പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ അഡ്മിറ്റ് കാര്‍ഡില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഒപ്പിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ എന്‍ടിഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.