ന്യൂഡൽഹി: രാജ്യത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷാ നടപടികൾ വൈകുന്ന സാഹചര്യത്തിൽ മാർഗനിർദേശവുമായി സുപ്രീംകോടതി. വധശിക്ഷക്ക് എതിരായ അപ്പീലുകൾ സാങ്കേതിക തടസങ്ങളിൽ കുടുങ്ങിക്കിടക്കരുതെന്ന് സുപ്രീംകോടതി അറിയിച്ചു.
ഹർജികളിൽ പോരായ്മയുണ്ടെങ്കിൽ വേഗം പരിഹരിക്കണമെന്നും സുപ്രീംകോടതി റെജിസ്ട്രർ ഇറക്കിയ മാർഗ്ഗ നിർദേശങ്ങളിൽ പറയുന്നു. അപ്പീലുകൾ ആറ് മാസത്തിനുള്ളിൽ മൂന്നംഗ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണം. രാജ്യത്ത് 373 പ്രതികളാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. എന്നാൽ 13 വർഷത്തിനിടെ 4 പേരുടെ വധശിക്ഷ മാത്രമാണ് നടപ്പിലാക്കിയത്. ഇതിൽ തന്നെ 3 പേർ തീവ്രവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ആയിരുന്നു.
ALSO READ: വേണ്ടത് ജുഡീഷ്യൽ അന്വേഷണം; NIA അന്വേഷണം DGP അട്ടിമറിച്ചേക്കാമെന്ന് മുല്ലപ്പള്ളി
373 പേരിൽ പലരും 5 വർഷത്തിലേറെയായി ശിക്ഷ കാത്തു കഴിയുന്നവരാണ്. ഇതിൽ 54 പേർ വധശിക്ഷക്ക് വിധിക്കപ്പെട്ട് 10 വർഷമായി ജയിലിൽ കഴിയുന്നവരാണ്. 2017 ൽ 109 പേരെയാണ് വിവിധ കോടതികൾ വധശിക്ഷക്ക് വിധിച്ചത്. ഇതിൽ ഒരാളുടെ പോലും ശിക്ഷ നടപ്പാക്കിയിട്ടില്ല. 1993 ലെ മുംബൈ ഭീകരാക്രമണകേസിലെ പ്രതി യാക്കൂബ് മേമനെ 2015 ൽ തൂക്കിലേറ്റിയതാണ് ഏറ്റവും ഒടുവിലത്തെ വധശിക്ഷ.
ബലാത്സംഗക്കേസുകളിൽ ഇരക്ക് പ്രാമുഖ്യം കിട്ടുന്ന രീതിയിൽ കോടതി നടപടികൾ മുന്നോട്ടു പോകണം എന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഒപ്പം നിർഭയ കേസ് അടക്കം നീളുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കോടതി നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death Penalty, Supreme court, Supreme court Nirbhaya Case