ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ക്കെതിരെ സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലൂടെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണമെന്നും ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഓൺലൈനിലൂടെ അപകീർത്തിപ്പെടുത്തുന്നതിൽ വ്യക്തിക്ക് എങ്ങനെ പരിഹാരം നേടാൻ കഴിയും ? സർക്കാരിന് സംവിധാനങ്ങളുണ്ട്; വ്യക്തികളുടെ കാര്യത്തിലോ? കോടതി ചോദിച്ചു. ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
പല സന്ദേശങ്ങളുടെയും ഉറവിടം കണ്ടു പിടിക്കാൻ ചില സമൂഹ മാധ്യമങ്ങൾക്ക് കഴിയാത്തതിൽ ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ഡിവിഷൻ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതി ഇടപെടല്‍. ഇതിനായി മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ല മാർഗനിർദേശം പുറപ്പെടുവിക്കേണ്ടത്. സുതാര്യത പോലുള്ള സങ്കീർണ വിഷയങ്ങളിൽ സർക്കാരാണ് നിയമനിർമാണം നടത്തേണ്ടത്. നയം രൂപീകരിക്കാൻ കോടതിയ്ക്ക് കഴിയില്ല. സർക്കാരാണ് നയമുണ്ടാക്കേണ്ടത്- കോടതി വ്യക്തമാക്കി.
സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് നടപടി. നയരൂപീകരണത്തില്‍ നേരിട്ട് ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.