അഹമ്മദാബാദ്: സൂററ്റ് തീപിടുത്തത്തിന്റെ അന്വേഷണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്. ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കും. സൂററ്റ് പൊലീസ് കമ്മീഷ്ണർ സതീഷ് ശർമയാണ് ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോച്ചിംഗ് സെന്റർ നടത്തിപ്പുകാരൻ ഭാർഗവ് ബുധാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
also read:
സൂററ്റ് തീപിടുത്തം മരണം 20 ആയി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാരിന്റെ 4 ലക്ഷം രൂപ ധനസഹായം
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ രണ്ടു പേർ കോംപ്ലക്സിന്റെ നിർമാതാക്കളാണ്. ഐപിസി 304, 308 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനായ ഭാർഗവ് ബുധാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളെയും ഉടൻ തന്നെ പിടികൂടും- അദ്ദേഹം പറഞ്ഞു.
തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്. ഇതുവരെ 20 പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെയൊക്കെ തിരിച്ചറിഞ്ഞു- സതീഷ് ശർമ വ്യക്തമാക്കി.
അപകടത്തിൽ ഇരയായവർക്ക് നീതി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി ജനങ്ങൾ സഹകരിക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം നിരോധനത്തിന്റെ ഭാഗമായി നഗരത്തിലെ എല്ലാ കോച്ചിംഗ് ക്ലാസുകളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും മാനദണ്ഡങ്ങൾ പാലിക്കുന്ന കോച്ചിംഗ് സെന്ററുകൾക്ക് ക്ലാസുകൾ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പതിപ്പിക്കേണ്ടെതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അനധികൃതമായിട്ടാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. കെട്ടിടത്തിന്റെ ഘടനയിലും പോരായ്മകളുണ്ടെന്നും രക്ഷപ്പെടാൻ പഴുതുകൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. 2001ൽ സൂററ്റ് നഗര വികസന അഥോറിറ്റി റെസിഡൻഷ്യൽ സൊസൈറ്റിക്ക് അനുമതി നൽകിയ സ്ഥലത്താണ് 2007ൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.