സ്ത്രീകളെ ക്ഷേത്രപൂജാരികളാക്കാൻ തമിഴ്നാട്; പൂജകൾ തമിഴിലാക്കും
സ്ത്രീകളെ ക്ഷേത്രപൂജാരികളാക്കാൻ തമിഴ്നാട്; പൂജകൾ തമിഴിലാക്കും
പുതിയ തീരുമാനത്തോടെ ശബരിമല യുവതിപ്രവേശനം സംബന്ധിച്ച കോടതി വിധിയെ തുടർന്ന് കേരളത്തിൽ ഉയർന്ന പ്രതിഷേധത്തിന് സമാനമായി തമിഴ്നാട്ടിലും പ്രശ്നങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ
ചെന്നൈ: ക്ഷേത്രങ്ങളിൽ പൂജയ്ക്ക് സ്ത്രീകളെ നിയോഗിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സ്ത്രീകളെ പൂജാരിമാരായി നിയമിക്കുന്നത്. ഹിന്ദുമതത്തിലെ താൽപര്യമുള്ള ബ്രാഹ്മണേതര വിഭാഗങ്ങൾക്കും പൂജാരിമാരായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവർക്ക് സർക്കാർ തന്നെ പൂജാവിധികളുമായി ബന്ധപ്പെട്ട പരിശീലനം നൽകിയ ശേഷം ക്ഷേത്രങ്ങളിൽ നിയമിക്കുമെന്ന് മന്ത്രി ശേകർ ബാബു അറിയിച്ചു.
തമിഴ്നാട്ടിൽ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പൂജാരിമാരാകാമെന്ന് മന്ത്രി വ്യക്തമാക്കി. താൽപര്യമുള്ള സ്ത്രീകൾക്കും ഇതിലേക്ക് അപേക്ഷിക്കാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ അനുമതി ലഭിച്ച ശേഷം നടപടികൾ വേഗതതിലാക്കുമെന്നും മന്ത്രി ശേകർ ബാബു അറിയിച്ചു.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പൂജകൾക്ക് സംസ്കൃതത്തിന് പകരം തമിഴ് ഉപയോഗിക്കാൻ നേരത്തെ തന്നെ ഡി എം കെ സർക്കാർ തീരുമാനിച്ചിരുന്നു. തമിഴിൽ പൂജ നടത്തുന്ന പൂജാരിമാരുടെ വിവരങ്ങൾ പ്രത്യേകം സംഘടിപ്പിക്കുന്ന ബോർഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളിൽ ഇതിനോടകം പൂജകൾ തമിഴിലേക്ക് മാറിയിട്ടുണ്ട്. വൈകാതെ കൂടുതൽ ക്ഷേത്രങ്ങളിൽ പൂജ തമിഴിലാക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ പുരോഹിതർക്കും തമിഴിൽ പൂജ നടത്താൻ പരിശീലനം നൽകി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്‍റ് വകുപ്പിന് കീഴിൽ തമിഴ്നാട്ടിൽ 36441 ക്ഷേത്രങ്ങളാണുള്ളത്. ഡി എം കെ അധികാരത്തിലെ നൂറു ദിവസത്തിനകം അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളാണ് ഇപ്പോൾ വകുപ്പ് തുടങ്ങി വെച്ചത്. പൂജാരിമാരായി 200 അബ്രാഹ്മണരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായാണ് വിവരം.
അതേസമയം തമിഴ്നാട് സർക്കാരിന്‍റെ പുതിയ നീക്കം വലിയ കോളിളക്കം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല യുവതിപ്രവേശനം സംബന്ധിച്ച കോടതി വിധിയെ തുടർന്ന് കേരളത്തിൽ ഉയർന്ന പ്രതിഷേധത്തിന് സമാനമായി തമിഴ്നാട്ടിലും പ്രശ്നങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സമുദായ സംഘടനാ നേതാക്കൾ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. എന്നാൽ പൊതു സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നാണ് വിവരം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.