#സൗമ്യ കലാസ
ബെംഗളൂരു: 'നിങ്ങൾക്ക് രാത്രിയിൽ ഒന്നിലധികം തവണ ഉറക്കമുണരുന്ന ശീലമുണ്ടെങ്കിൽ, ഒരു പേപ്പറും പേനയും നിങ്ങളുടെ കട്ടിലിനരികിൽ സൂക്ഷിക്കുക. രാത്രിയുടെ ശാന്തതയിൽ, നിങ്ങൾക്ക് കുയിലിന്റെ ശബ്ദം കേൾക്കാനാകും.
ഈ സമയം വാച്ചിൽ നോക്കി, പേപ്പറിൽ കുറിച്ച ശേഷം വീണ്ടും ഉറങ്ങാം'. കുട്ടിക്കാലം മുതൽ പക്ഷികളെയും അവരുടെ ജീവിതത്തെയും നിരീക്ഷിച്ചിരുന്ന ബെംഗളൂരുവിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ. എം ബി കൃഷ്ണയുടെ വാക്കുകളാണിത്.
നഗരങ്ങളിലേക്ക് വീണ്ടും പക്ഷികൾ മടങ്ങിയെത്താൻ തുടങ്ങി. ഇതിനെല്ലാം കാരണം കോവിഡ് 19ഉം അതിനെ തുടർന്നുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണുമാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി, ബെംഗളൂരുവിലെ മലിനീകരണം കുറഞ്ഞു.
അതുപോലെ തന്നെ പ്രസിദ്ധമായ ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമീപകാല ഡാറ്റ അനുസരിച്ച് നഗരത്തിലെ വാഹനങ്ങളുടെ ഉപയോഗം കുറയുന്നതു മൂലം മലിനീകരണം 60% കുറഞ്ഞു. ഇത് പക്ഷികൾക്ക് അനുകൂലമായ വിവിധ ഘടകങ്ങളെ വർദ്ധിപ്പിച്ചു.
സംസ്ഥാന തലസ്ഥാനത്തെ ഏറ്റവും വലിയ ഹരിതഗൃഹമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ആളുകൾക്ക് മയിലുകളെ വരെ കാണാനായി. മയിൽ ഒരു രാത്രി ലാൽബാഗിൽ ചെലവഴിച്ചുവെന്നും അത് പറന്നുപോയ ഏറ്റവും അടുത്ത സ്ഥലം 13 കിലോമീറ്റർ അകലെയുള്ള തുരഹള്ളി വനമാണെന്നും ഡോ. എം.ബി കൃഷ്ണ പറയുന്നു.
കുയിലുകൾ അവരുടെ പാട്ടിലൂടെയാണ് മറ്റ് കുയിലുകളുമായി ആശയവിനിമയം നടത്തുന്നത്. വാഹനങ്ങളുടെ ഹോൺ ശബ്ദവും ട്രാഫിക്കിന്റെ വലിയ ശബ്ദങ്ങളും കാരണം പക്ഷിയുടെ ഗാനം അധിക ദൂരത്തിൽ എത്തുകയില്ല. അതിനാൽ അവർ നേരത്തെ പാടാൻ തുടങ്ങി.
COVID 19 | ആരോഗ്യം നിലനിർത്താൻ ദിവസവും ചെയ്യേണ്ട ചില അടിസ്ഥാന യോഗാസനങ്ങൾ
ലോക്ക്ഡൗണിന് മുമ്പ്, പുലർച്ചെ 2.30 മുതൽ മൂന്ന് വരെയാണ് കുയിലുകളുടെ ശബ്ദം കേട്ടിരുന്നതെന്ന് എം ബി കൃഷ്ണ പറയുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതോടെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതിനാൽ, പക്ഷികൾക്ക് കൂടുതൽ ഉറക്കം ലഭിക്കാൻ തുടങ്ങി. അവർ ഇപ്പോൾ പുലർച്ചെ നാലുമണിയോടെയാണ് പാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറിയ പക്ഷികൾ അവയുടെ വാസസ്ഥലം വ്യാപിപ്പിക്കാൻ തുടങ്ങി. അവ ഇപ്പോൾ വീടുകൾക്ക് സമീപം വരെ എത്തി തുടങ്ങി. നഗരത്തിലെ മലിനീകരണം വർദ്ധിച്ചതിനാൽ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. മലിനീകരണം പ്രാണികളുടെ എണ്ണവും കുറച്ചിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ അഭാവം പക്ഷികളെ നഗരങ്ങളിൽ നിന്ന് അകറ്റി.
എന്നാൽ, ഇപ്പോൾ മലിനീകരണം കുറഞ്ഞതോടെ വീടുകൾക്ക് ചുറ്റുമുള്ള മരങ്ങളിലും കുറ്റിക്കാടുകളിലും ബൾബുൾ അല്ലെങ്കിൽ മറ്റ് പലതരം പക്ഷികളെ കണ്ടു തുടങ്ങിയതായാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ.
ലോക്ക്ഡൗൺ കാലത്ത് ഫ്ലെമിംഗോസ് കൂട്ടത്തോടെ മുംബൈയിൽ എത്തിയ വാർത്ത മുമ്പ് പുറത്തു വന്നിരുന്നു. എല്ലാവർഷവും മുംബൈയിൽ ഫ്ലെമിംഗോസ് എത്താറുണ്ട്. എന്നാൽ, കൂട്ടമായി എത്തുന്ന ഈ ദേശാടന പക്ഷികളുടെ സൗന്ദര്യം ഇതുപോലെ ആസ്വദിച്ച കാലം ഇതിനു മുൻപുണ്ടായിട്ടില്ലെന്നാണ് വിവരം.
Keywords | Birds, Lockdown, Bengaluru, Pollution, പക്ഷികൾ, ലോക്ക്ഡൌൺ, ബംഗളൂരു, മലിനീകരണം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengaluru, BIRD, India lockdown, Lockdown