ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷകൾ നടപ്പാക്കുന്ന ആരാച്ചാർ ഉത്തർപ്രദേശിൽ നിന്നെന്ന് സൂചന. ഉത്തർപ്രദേശിലെ ഏക അംഗീകൃത ആരാച്ചാർ പവൻ ജലാദിനെ തിഹാറിൽ എത്തിച്ചേക്കും.
തിഹാറിലേക്ക് പോകാൻ തയ്യാറായിരിക്കാൻ നിർദേശം കിട്ടിയതായി പവൻ ജലാദ് അറിയിച്ചു. നിർദേശം കിട്ടിയാലുടൻ സന്തോഷത്തോടെ ജോലി ചെയ്യുമെന്നും പവൻ ജലാദ് പറഞ്ഞു. നിർഭയ കേസിലെ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പവൻ ജലാദ് വ്യക്തമാക്കി.
ആരാണ് പവൻ ജലാദ് ?ഉത്തർപ്രദേശിലെ അംഗീകൃത ആരാച്ചാരിൽ ഒരാളാണ് പവൻ ജലാദ്. മാസം 3000 രൂപയാണ് ഇദ്ദേഹത്തിന്‍റെ ശമ്പളം. പവൻ ജലാദിന്‍റെ അച്ഛനും മുത്തച്ഛനും ആരാച്ചാർ ആയിരുന്നു. അങ്ങനെ പവൻ ജലാദും ആരാച്ചാർ ആയി. ജീവിതത്തിൽ ഒരിക്കൽ പോലും ആരാച്ചാരാകുമെന്ന് തന്‍റെ കുട്ടിക്കാലത്ത് പവൻ ജലാദ് സങ്കൽപിച്ചിരുന്നില്ല. പക്ഷേ, തന്‍റെ ജോലിയെ അദ്ദേഹം സ്നേഹിക്കുന്നു.
നിർഭയ കേസിലെ പ്രതികളെ തടവിൽ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിന് സ്വന്തമായി ഒരു ആരാച്ചാർ ഇല്ല. ആ സാഹചര്യത്തിലാണ് ഉത്തർ പ്രദേശിലുള്ള പവൻ ജലാദിനെ തിഹാറിലേക്ക് വിളിപ്പിച്ചത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർക്ക് വേദനയില്ലാത്ത മരണം നൽകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പവൻ വ്യക്തമാക്കുന്നു. കാരണം, അവർ മരണഭയത്തെ നേടിടുകയാണ് എന്നതു തന്നെ.
മൂന്നു വർഷം മുമ്പ് നിഥാരി കൊലക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ വധിക്കാൻ ആയിരുന്നു അവസാനമായി പവന് ലഭിച്ച ജോലി. എന്നാൽ, അവസാനനിമിഷം വധശിക്ഷ പിൻവലിക്കുകയായിരുന്നു. മീററ്റിലാണ് പവൻ താമസിക്കുന്നതെങ്കിലും ആളുകളുമായി അധികം ഇടപെടാറില്ല. അതുകൊണ്ട് തന്നെ ഇവിടെയുള്ളവർക്ക് അദ്ദേഹം ഒരു ആരാച്ചാർ ആണെന്ന് അറിയുകയുമില്ല. തന്‍റെ സൈക്കിളിൽ തുണികൾ വിറ്റു നടക്കുന്ന ഒരു സാധാരണക്കാരനാണ് മീററ്റുകാർക്ക് അദ്ദേഹം.
ഏഴ് അംഗങ്ങളാണ് പവൻ ജലാദിന്‍റെ കുടുംബത്തിലുള്ളത്. എന്നാൽ, അച്ഛന്‍റെ പാത പിന്തുടരാൻ മകന് തീരെ താൽപര്യമില്ല. സർക്കാർ ജോലി നേടിയെടുക്കാനുള്ള പഠനത്തിലും പരിശ്രമത്തിലുമാണ് പവൻ ജലാദിന്‍റെ മകൻ. ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന അപൂർവ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2001 മുതൽ 270 പേരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.