ന്യൂഡല്‍ഹി: രാജ്യത്ത് ഏതാണ്ട് ഒരേ സമയം രണ്ടു വിമാന അപകടങ്ങളുണ്ടായി. മധ്യപ്രദേശിൽ രണ്ടു യുദ്ധ വിമാനങ്ങളും രാജസ്ഥാനിൽ ഒരു ചാർട്ടേഡ് വിമാനവും തകർന്നുവീണു. രാജസ്ഥാനിലെ ഭരത്പൂരിലാണ് ചാര്‍ട്ടേഡ് വിമാനം തകർന്നുവീണത്. മധ്യപ്രദേശിലെ മോരേനയ്ക്കു സമീപമാണ് രണ്ടു യുദ്ധവിമാനങ്ങൾ തകര്‍ന്നു വീണത്. ഇവ കൂട്ടിയിടിച്ചാണോ അപകടമുണ്ടായതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് വ്യോമസേന അറിയിച്ചു.
ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം സംഭവിച്ചത്. രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്നതു സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
ആഗ്രയിൽനിന്നു പുറപ്പെട്ട ചാർട്ടേർഡ് ജെറ്റ് വിമാനമാണ് ഭരത്പൂരില്‍ തകർന്നത്. സാങ്കേതിക തകരാറാണ് അപകട കാരണം. ഭരത്പൂരിലേക്ക് പോലീസ് തിരിച്ചതായി ജില്ലാ കളക്ടര്‍ അലോക് രഞ്ജന്‍ പറഞ്ഞു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാളിയോർ എയര്‍ബേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.