'സഭ്യമല്ലാത്ത' വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണി; ടിക് ടോക് താരം ജീവനൊടുക്കി
'സഭ്യമല്ലാത്ത' വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണി; ടിക് ടോക് താരം ജീവനൊടുക്കി
ദിവസങ്ങൾക്ക് മുമ്പ് കുറച്ച് ആളുകൾ ചേർന്ന് റാഫിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത്. വസ്ത്രങ്ങളൊക്കെ അഴിച്ചു മാറ്റി സഭ്യമല്ലാത്ത വീഡിയോകളും ചിത്രീകരിച്ചിരുന്നു.
വിജയവാഡ: ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തനായ യുവാവ് മരിച്ച നിലയിൽ. വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമിൽ ആയിരക്കണക്കിന് ആരാധകർ ഉണ്ടായിരുന്ന ടിക് ടോക് സെൻസേഷൻഎന്ന് വിശേഷിപ്പിക്കപ്പെട്ട റാഫി ഷെയ്ഖിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലൂരിലെ വീട്ടിലെ മുറിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ടിക് ടോക് വീഡിയോകളിലൂടെ തിളങ്ങിയ റാഫിയുടെ വിയോഗം ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം യുവാവിന്റെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് കുറച്ച് ആളുകൾ ചേർന്ന് റാഫിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് കുടുംബം പൊലീസിനെ അറിയിച്ചത്. വസ്ത്രങ്ങളൊക്കെ അഴിച്ചു മാറ്റി സഭ്യമല്ലാത്ത വീഡിയോകളും ചിത്രീകരിച്ച ഇവർ, വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.പൊലീസിൽ പരാതി പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇതാകാം ജീവനൊടുക്കാൻ റാഫിയെ പ്രേരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
കുടുംബം നല്കിയ മൊഴി അനുസരിച്ച് റാഫിയുടെ ചില സുഹൃത്തുക്കൾ ചേർന്ന് കുറച്ച് ദിവസം മുമ്പ് ഇയാളെ തട്ടിക്കൊണ്ടു പോയിരുന്നു അധികം വൈകാതെ തന്നെ മോചിപ്പിക്കുകയും ചെയ്തു. കുടുംബം പൊലീസിൽ പരാതി നൽകിയതോടെ ദേഷ്യത്തിലായ ഇവർ റാഫിയെ വീണ്ടും പിടികൂടി ക്രൂരമായി മർദ്ദിക്കുകയും വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു എന്നാണ് ആരോപണം. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റാഫിയുടെ കുടുംബത്തിന്റെ പ്രതികരണം.
സുഹൃത്തായ പെൺകുട്ടിയെ കാണാനായി സമീപത്തെ ഒരു കോഫി ഔട്ട്ലെറ്റിൽ പോയതാണ് റാഫി. അവിടെ നിന്നും വൈകിട്ടോടെ സുഹൃത്തുക്കളെ കാണാനായി നാരായണ റെഡ്ഡി പേട്ടയിലേക്ക് പോയി. അവിടെ നിന്നും മർദ്ദനമേറ്റ നിലയിലാണ് മടങ്ങി വന്നത്' കുടുംബം പറയുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. അതേസമയം മരണത്തിന് പിന്നാലെ യഥാര്‍ഥ കാരണം എന്താണെന്ന് വ്യക്തമല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വീട്ടുകാർ നൽകിയ മൊഴി അനുസരിച്ച് സംശയമുള്ള ചില ആളുകൾക്ക് സമൻസ് നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവർ അറിയിച്ചു.
നേരത്തെ ഒരു വാഹനാപകടത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് റാഫി ഷെയ്ഖ്. 2019 ൽ റാഫി സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റൊരു ടിക് ടോക് താരവുമായിരുന്ന സോനിക കെദാവത്ത് മരിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപേക്ഷിക്കുന്നതായി റാഫി പ്രഖ്യാപിക്കുകയും ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.