ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിൻ (Covaxin) രണ്ട് ഡോസും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ അതോറിറ്റിയും അമേരിക്കൻ ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്ട്രേഷനുമാണ് അനുമതി നൽകിയത്. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന (World Heath Orgnaisation) അടിയന്തര ഉപയോഗാനുമതി നൽകിയതിന് പിന്നാലെയാണ് അമേരിക്കൻ എഫ് ഡി എ (FDA)കോവാക്സിന്‍റെ മുഴുവൻ ഡോസും സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശാനുമതി നൽകിയത്.
യു എസിന്റെ പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം ഫൈസർ-ബയോൺടെക്, ജോൺസൺ & ജോൺസൺ, മഡോണ, ആസ്ട്രാസെനക, കോവിഷീൽഡ്, സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ ഡോസുകൾ പൂർണമായി സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും.
നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രയ്ക്കുള്ള തടസ്സം ഇതോടെ നീങ്ങും. കോവാക്സിൻ 78 % ഫലപ്രദമാണെന്ന് ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സമിതി വിലയിരുത്തി. ഗർഭിണികളിലെ സുരക്ഷിതത്വം പരിശോധിക്കാൻ പ്രത്യേക പഠനം നടത്തണമെന്നും നിർദേശിച്ചു. ഇന്ത്യയിൽ 12 കോടി പേരാണ് (ജനസംഖ്യയുടെ 11 %) കോവാക്സിൻ സ്വീകരിച്ചത്.
Also Read- Covaxin | കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന
പൂർണമായും ഇന്ത്യന്‍ നിര്‍മിതിയായ കോവാക്‌സിന്‍ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഉത്പാദിപ്പിച്ചത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതോടെ കോവാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള തടസം നീങ്ങും.
നിലവില്‍ വിദേശത്തേക്ക് പോകുന്നവര്‍ ഓക്‌സ്ഫഡ് സര്‍വലാശാല ഉത്പാദിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നതിനാണ് താത്പര്യം കാണിച്ചിരുന്നത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന് നേരത്തെ തന്നെ ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 19 നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ബുധനാഴ്ച സംഘടനയുടെ ഉപദേശക സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷമാണ് കോവാക്സിനുള്ള അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ നേരത്തെ തന്നെ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അംഗീകാരമുണ്ടായിരുന്നില്ല. അടിയന്തര ഉപയോഗ ലിസ്റ്റിംഗിനുള്ള അംഗീകാരം കോവാക്സിന് ലഭിച്ചത് കോവാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നതിന് സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covaxin, Who, World Health Organisation