അഗർത്തല: 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജനകീയ പ്രചാരണത്തെ നേരിടാന്‍ സിപിഎം (CPM) നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ (manik sarkar). സംസ്ഥാനത്ത് 2 ശതമാനത്തില്‍ താഴെ വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപി (bjp) 2018ല്‍ 60 അംഗ നിയമസഭയില്‍ 36 സീറ്റുകള്‍ നേടിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റില്‍ (vision document) അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശ ചെയ്യുന്ന വേതനം, യുവാക്കള്‍ക്ക് തൊഴില്‍, പാവപ്പെട്ടവര്‍ക്ക് എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍ കൂടുതല്‍ അവസരങ്ങള്‍ എന്നിവ ബിജെപി വാഗ്ധാനം ചെയ്തിരുന്നുവെന്ന് സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സര്‍ക്കാര്‍ പറഞ്ഞു.
''ഓരോ കുടുംബത്തിലും ശരാശരി അഞ്ച്-ആറ് അംഗങ്ങളുണ്ടാകും. അതില്‍ വരുമാനം ഉള്ളയാളാണ് കുടുംബത്തെ നയിക്കുന്നത്. കുടുംബത്തിലെ മുഴുവന്‍ പേരെയും സ്വാധീനിക്കുന്നതും അദ്ദേഹമാണ്, '' സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയില്‍ 2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട് ബിജെപി വിഷന്‍ ഡോക്യുമെന്റ് പ്രദര്‍ശിപ്പിച്ച രീതി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകളെ തോല്‍പ്പിക്കാന്‍ എല്ലാ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ശക്തികളും ബിജെപിയോടൊപ്പം ചേര്‍ന്നു. ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു. ആര്‍എസ്എസും സംഘടനാ ശക്തിയും കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Also Read- ക്ലാസിൽ ട്രൗസറിൽ മലവിസര്‍ജനം നടത്തിയ കുട്ടിയുടെ മേല്‍ അധ്യാപകൻ തിളച്ച വെള്ളം ഒഴിച്ചു
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ബിജെപിക്കുള്ളിലെ വിലയിരുത്തലുകളും ത്രിപുരയിലെ പാര്‍ട്ടി ഭരണം ശരിയല്ലെന്നാണ് പറയുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. 2023ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് 2047 വരെ താന്‍ ആ സ്ഥാനത്ത് തുടരുമെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രിയെ (ബിപ്ലബ് ദേബ്) പെട്ടെന്ന് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ബിജെപി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
അതേസമയം, വിഷന്‍ ഡോക്യുമെന്റിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുക മാത്രമല്ല, മറ്റ് വികസന പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് രേബതി ത്രിപുര പറഞ്ഞു. '' ഹരിയാനയയിലെ പാര്‍ട്ടി ഇന്‍ ചാര്‍ജും രാജ്യസഭാ നോമിനിയുമാണ് ബിപ്ലബ് ദേബ്. അദ്ദേഹത്തിനായി പാര്‍ട്ടി മറ്റ് പ്ലാനുകള്‍ തയ്യാറാക്കിയുണ്ടാകാം,'' രേബതി പറഞ്ഞു.
2018ല്‍, ത്രിപുരയില്‍ 28 പേജുള്ള വിഷന്‍ ഡോക്യുമെന്റ് ആണ് പ്രകടനപത്രികയായി ബിജെപി അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജന്‍ഡയാണ് പ്രകടനപത്രികയില്‍ പ്രതിഫലിക്കുന്നതെന്നാണ് ഡോക്യുമെന്റ് പ്രകാശനം ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നത്. എല്ലാ കരാര്‍, താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്ന വാഗ്ദാനവും ബിജെപി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.