സേലം: ഐടി ജീവനക്കാരായ രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കാവേരി നദിയിൽ മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി ഏതു(24) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ ഈറോഡ് കാരണംപ്പാളയത്ത് കാവേരിനദിയില്‍ കുളിക്കാനിറങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച വൈകുന്നേരം ഇവരുടെ സഹജീവനക്കാരനായ ഈറോഡ് ചെന്നിമല സുരേന്ദ്രന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം സമീപത്തെ നദിയിലേക്ക് കുളിക്കാനായി എത്തുകയായിരുന്നു.
നദിയിൽ നീന്തി കുളിക്കുന്നതിനിടെ ഇരുവരും കയത്തിൽ അകപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ കരയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പെരുന്തുറ മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്കാണ് മൃതദേഹങ്ങള്‍ മാറ്റിയത്. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.കാരണംപാളയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ബംഗളൂരുവില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്ക് പുറപ്പെട്ട യുവാവ് വീടിനടുത്ത് ബൈക്ക് അപകടത്തില്‍ മരിച്ചു
പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഒന്നാം മൈല്‍ കള്ളികാട്ട് കെ ജെ സെബാസ്റ്റ്യന്റെ മകന്‍ ജോസ് സെബാസ്റ്റ്യന്‍(20) ആണ് മരിച്ചത്. പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും സ്വകാര്യ ബസും തമ്മില്‍ ഒന്നാം മൈലിൽ കൂട്ടിയിടിക്കുകയായിരുന്നു. ബിരുദ പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി തയ്യാറെടുക്കുകയായിരുന്ന ജോസ് ബംഗളൂരുവില്‍ പഠനത്തിനായി കോവിഡ് പരിശോധനയ്ക്കായി പോവുകയായിരുന്നു.
വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് പിന്നാലെയെത്തിയ ബസ് ഇടിച്ചത്. ബൈക്ക് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച 10:15നായിരുന്നു അപകടം ഉണ്ടായത്.
കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: കുസുമം സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപിക, ആര്‍.വി.വി.എച്ച്.എസ്.എസ്, വിഴിക്കത്തോട്), സഹോദരി അഞ്ജു ജിബിന്‍..
പുനലൂർ മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ നവീകരിച്ച പാലാ പൊൻകുന്നം റോഡിൽ അപകടങ്ങൾ പതിവാണ്. നാലുവർഷത്തിനിടെ ഒന്നാം മൈലിന് വടക്കോട്ട് പത്തുകിലോമീറ്ററോളം ദൂരത്ത് ഒട്ടേറെപ്പേർക്ക് ജീവഹാനി സംഭവിച്ചുട്ടുണ്ട്.
തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യം
ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു. പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ തങ്കപ്പന്റെ മകന്‍ ജയ്‌മോന്‍(43) ആണ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയുടെ ആക്രമണത്തിലാണ് ജയ്‌മോന്‍ മരിച്ചത്. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് തീറ്റ നല്‍കാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീറ്റയുമായി ആനയ്ക്ക് സമീപമെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലിം പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരിച്ചു.