ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ സ്‌നിഫർ ഡോഗ് ഹാൻഡ്‌ലർമാരായി രണ്ട് വനിതാ പൊലീസുകാരെ നിയമിച്ചു. കവിപ്രിയ, ഭവാനി എന്നിവരെയാണ് തെരഞ്ഞെടുത്തത്. ആറ് മാസത്തോളം ഇവർക്ക് പരിശീലനം നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിഎസ്‌സി ഫിസിക്‌സ് ബിരുദധാരിയാണ് കവിപ്രിയ. കോയമ്പത്തൂർ സിറ്റി ആർമ്ഡ് റിസർവ് പൊലീസിലാണ് ഇവർ ജോലി ചെയ്യുന്നത്. ഇതേ സ്റ്റേഷനിൽ തന്നെയാണ് ഭവാനിയും ജോലി ചെയ്യുന്നത്. തേനി സ്വദേശിയായ ഭവാനി 2022ലാണ് പൊലീസ് സേനയിൽ ചേർന്നത്.
ഒരു ഡെമോ പരിശീലനത്തിനിടെയാണ് സ്‌നിഫർ ഡോഗുകളുടെ കഴിവുകളെപ്പറ്റി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞത്. ശേഷം സ്‌നിഫർ ഡോഗ് പരിശീലനത്തിന് താൽപ്പര്യമുള്ള വനിതാ പൊലീസുദ്യോഗസ്ഥർക്ക് മുന്നോട്ട് വരാമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറയുകയായിരുന്നുവെന്ന് കവിപ്രിയയും ഭവാനിയും പറഞ്ഞു.
രണ്ട് ലാബ്രഡോർ റിട്രീവറുകളെയാണ് ഇവർക്ക് പരിശീലനത്തിനായി നൽകുക. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇവരെ ഡോഗ് ഡിറ്റക്ടീവ് സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തുന്നതാണ്. പൊലീസ് അന്വേഷണത്തെ സഹായിക്കാനായാണ് സാധാരണയായി സ്‌നിഫർ ഡോഗുകളെ ഉപയോഗിക്കുന്നത്. സ്‌ഫോടക വസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവയുടെ സാന്നിദ്ധ്യം തങ്ങളുടെ ഇന്ദ്രിയങ്ങളുപയോഗിച്ച് കണ്ടെത്താൻ നായകൾക്ക് പരിശീലനം നൽകാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.