ലക്‌നൗ: ഉത്തർപ്രദേശിൽ ക്രമസമാധാന പാലനത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകളും മികച്ച ഭരണവും എല്ലാ സമുദായങ്ങൾക്കും ഗുണം ചെയ്യുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യയിലെ മുസ്ലിം വിഭാഗത്തെപ്പറ്റി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തോട് താൻ പൂർണ്ണമായി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗത്തിലുള്ളവർക്കും വേണ്ടിയാണ് നിയമങ്ങൾ നിർമ്മിക്കുന്നതെന്നും അതിൽ വേർതിരിവുകൾ നടത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”സർക്കാർ സേവനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. മികച്ച ക്രമസമാധാന പാലനവും സർക്കാർ സേവനങ്ങളും യുപിയിലെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുന്നുണ്ട്. എല്ലാ മതപരമായ ചടങ്ങുകളും സമാധാനത്തോടെ സംഘടിപ്പിക്കുന്നു. ഹിന്ദു പെൺകുട്ടികൾ സുരക്ഷിതരാണ്. അതുപോലെ തന്നെ മുസ്ലീം പെൺകുട്ടികളും ഇവിടെ സുരക്ഷിതരാണ്. മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗത്തിന്റെയും പുരോഗതിയ്ക്ക് വേണ്ടിയുള്ള പദ്ധതികളാണ് ഞങ്ങൾ ഒരുക്കുന്നത്. ആരെയും പ്രീണിപ്പിക്കുന്ന നയമല്ല ഞങ്ങളുടേത്”, യോഗി പറഞ്ഞു.
അതേസമയം ഇന്ത്യയിലെ മുസ്ലീം വിഭാഗത്തെപ്പറ്റി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തിനോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്ക് ഭയമില്ലാതെ ഇന്ത്യയിലെ ജീവിക്കാമെന്നും എന്നാൽ അവരുടെ ആധിപത്യ മനോഭാവം വെടിയണമെന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. ഇതിനോട് താൻ പൂർണ്ണമായി യോജിക്കുന്നുവെന്നാണ് യോഗി പറഞ്ഞത്.
ഏകീകൃത സിവിൽകോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനെപ്പറ്റിയും യോഗി മനസ്സ് തുറന്നു. എല്ലാ സംസ്ഥാനങ്ങളിലും അതിനായി ഒരു പാനൽ രൂപീകരിച്ചിട്ടുണ്ടെന്നും കാര്യങ്ങളെപ്പറ്റി സമഗ്രമായി പഠിച്ച ശേഷം ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ. 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപി ഇക്കാര്യം വ്യക്തമാക്കിയിരുന്നതുമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണെന്നും അതിന് ശേഷം ഒരു തീരുമാനത്തിലെത്തുമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്.
അതേസമയം ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഫെബ്രുവരി 2ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജ്ജു പറഞ്ഞിരുന്നു. ഏകീകൃത സിവിൽകോഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ സർക്കാർ നിയമകമ്മീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുസ്ലീങ്ങൾക്ക് യാതൊരു പേടിയുമില്ലാതെ കഴിയാൻ സാധിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പ്രസ്താവന. എന്നാൽ തങ്ങളുടെ മേൽക്കോയ്മ മനോഭാവം അവർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദു എന്ന അടിസ്ഥാന ബോധമുണ്ടായ കാലം മുതൽ ഇന്ത്യ എന്ന രാജ്യം അഖണ്ഡതയുള്ളതാണെന്നും (വിഭജിക്കപ്പെടാത്തത്) ആർ എസ് എസ് മേധാവി പറഞ്ഞിരുന്നു. എന്നാൽ ഹൈന്ദവബോധം മറക്കുമ്പോഴാണ് രാജ്യം വീണ്ടും വിഭജിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.