ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ (Uttar Pradesh Assembly Elections ) ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലായി ആകെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന 58 മണ്ഡലങ്ങളിൽ 2017ൽ 53 ഇടത്തും ബിജെപിക്കായിരുന്നു വിജയം. സമാജ് വാദി പാർട്ടിയും ബിഎസ്പിയും രണ്ട് വീതവും ആർഎല്‍ഡി ഒരു സീറ്റും നേടിയിരുന്നു
ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസഫര്‍നഗര്‍, മീററ്റ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട്. ശ്രീകാന്ത് ശർമ, അതുൽ ഗാർഗെ, സുരേഷ് റാണ, കാപിൽദേവ് അഗർവാൾ, സന്ദീപ് സിങ് തുടങ്ങിയ മന്ത്രിമാരാണ് ജനവിധി തേടുന്നത്.
രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിങ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. 9 മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
Also Read- Hijab Row | കർണാടക ഹിജാബ് വിവാദം; ഹർജികൾ വിശാല ബെഞ്ചിന് വിട്ടു
കര്‍ഷക സമരത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു പിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാർട്ടി - ആര്‍എല്‍ഡി സഖ്യം. ജാട്ട് വോട്ടുകൾ നിർണായകമാകുന്ന ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്.
കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗർ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയിരുന്നു. വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങൾ അടിച്ചമർത്തിയെന്നതും ചർച്ചയാക്കുകയാണ് ബിജെപി.
Also Read- UP Election | ലവ് ജിഹാദിന് 10 വർഷം തടവ്; ജലസേചനത്തിന് സൗജന്യ വൈദ്യുതി; ഉത്തർപ്രദേശ് BJP പ്രകടനപത്രിക
ഉത്തര്‍പ്രദേശില്‍ തങ്ങൾക്ക് വലിയ പ്രതീക്ഷ ഇല്ലെന്ന് തെളിയിക്കുന്നതാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. അമേത്തിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധി മറ്റൊരിടത്തും എത്തിയില്ല. പ്രിയങ്കാഗാന്ധി മാത്രമാണ് പ്രചാരണത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akhilesh Yadav, Uttar pradesh Election 2022, Yogi Adityanath