ലവ് ജിഹാദിനെതിരായ 'മതപരിവർത്തന നിരോധന നിയമം': യുപിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
ലവ് ജിഹാദിനെതിരായ 'മതപരിവർത്തന നിരോധന നിയമം': യുപിയിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു
മതപരിവർത്തന നിരോധന ഓർഡിനൻസിൽ ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ച ഒപ്പിട്ടിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് കണ്ടെത്തിയാൽ 10 വർഷംവരെ തടവും 50,000 രൂപവരെ പിഴ ശിക്ഷയും ലഭിക്കും.
ന്യൂഡൽഹി: യുപിയിൽ മതിപരിവർത്തന നിരോധന ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടതിന് പിന്നാലെ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു. യുപിയിലെ ബറേലി ജില്ലയിലെ ദേവർനിയൻ പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ അച്ഛന്റെ പരാതിയിൽ പുതിയ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
ഷരീഫ് നഗർ ഗ്രാമത്തിലെ ടിക്കാറാം എന്നയാളാണ് പരാതിക്കാരനെന്ന് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അതേഗ്രാമത്തിലെ ഉവൈസ് അഹമ്മദ് എന്ന യുവാവ് തന്റെ മകളെ പ്രലോഭിപ്പിച്ച് മതംമാറ്റിയെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പുതിയ മതപരിവർത്തന നിരോധന നിയമപ്രകാരവുമാണ് ഉവൈസ് അഹമ്മദിനെതിരെ കേസെടുത്തത്.
ശനിയാഴ്ച ഗവർണർ ആനന്ദിബെൻ പട്ടേൽ പുതിയ ഓർഡിനൻസിൽ ഒപ്പിട്ടിരുന്നു. പുതിയ നിയമം അനുസരിച്ച് നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതംമാറ്റുന്നത് പത്ത് വർഷം വരെ തടവും 50000 രൂപവരെ പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. കരട് ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകി നാലുദിവത്തിനുള്ളിലാണ് ഇത് നിയമമായി മാറിയകത്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം തടയുന്നതിനാണ് നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
വിവാഹത്തിന് വേണ്ടി മാത്രം മതംമാറിയെന്ന് കണ്ടാൽ വിവാഹം സാധുതയില്ലാതാകുമെന്ന് നിയമത്തിൽ പറയുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും ജില്ലാ കളക്ടറെ അറിയിക്കണമെന്നാണ് നിബന്ധന. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. പുതിയ നിയമം അനുസരിച്ച് കേസ് എടുത്താൽ ജാമ്യം ലഭിക്കില്ല.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.