• HOME
  • »
  • NEWS
  • »
  • india
  • »
  • Vinod Dua | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു

Vinod Dua | മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവ അന്തരിച്ചു

1996ല്‍ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്നു വിനോദ് ദുവ.

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ വിനോദ് ദുവ (67) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

    കോവിഡാനന്തര ചികിത്സയിലായിരുന്ന വിനോദ് ദുവയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ മാറ്റുകയായിരുന്നു.

    1954 മാര്‍ച്ച് 11നാണ് വിനോദ് ദുവ ജനിച്ചത്. ഹന്‍സ് രാജ് കോളജില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദവും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. 1974ല്‍ യുവാക്കള്‍ക്കായി ദൂരദര്‍ശനില്‍(അന്നത്തെ ഡല്‍ഹി ടെലിവിഷന്‍) തുടക്കമിട്ട ഹിന്ദി പരിപാടി 'യുവ മഞ്ചി'ലൂടെയായിരുന്നു ടെലിവിഷന്‍ സ്‌ക്രീനിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം.

    1981ല്‍ വിനോദ് ദുവയുടെ 'ആപ് കേ ലിയേ' എന്ന ടിവി ഷോ ഏറെ ശ്രദ്ധേയമായി. 1984ല്‍ പ്രണോയ് റോയുമൊത്ത് ദൂരദര്‍ശനില്‍ നടത്തിയ തിരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെയാണ് വിനോദ് ദുവ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. 1987ല്‍ ടിവി ടുഡെയില്‍ ചീഫ് പ്രൊഡ്യൂസറായി പ്രവര്‍ത്തനമനുഷ്ഠിച്ച അദ്ദേഹം സീ ടിവി, സഹാറ ടിവി, എന്‍ഡിടിവി, ദ് വയര്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു.

    1996ല്‍ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകനായിരുന്നു വിനോദ് ദുവ. 2008ല്‍ പത്മശ്രീക്ക് അര്‍ഹനായി. 2017ല്‍ മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്‌കാരം നേടി.

    കോവിഡ് രോഗബാധയെത്തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി(ചിന്ന ദുവ 61) അന്തരിച്ചിരുന്നു. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബര്‍കുര്‍ ദുവയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബക്കുല്‍ ദുവയുമാണ് മക്കള്‍.
    Published by:Karthika M
    First published: