ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായ ഭിന്നതക്ക് പിന്നാലെ ചട്ടലംഘന പരാതിയിൽ നീതി ആയോഗിന് നൽകിയ ക്ലീൻ ചിറ്റ് പുനഃപരിശോധിക്കാൻ കമ്മീഷൻ തീരുമാനം. രാഷ്ട്രീയ പ്രചാരണത്തിന് പ്രധാനമന്ത്രിയെ സഹായിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വീണ്ടും നിതി ആയോഗിനോട് വിശദീകരണം ആവശ്യപ്പെട്ടത്. കമ്മീഷനംഗം അശോക് ലവാസയുടെ വിമർശനങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച സമ്പൂർണ കമ്മീഷൻ യോഗം ചേരും
ഭരണപക്ഷ നേതാക്കൾക്ക് തുടർച്ചയായി ക്ലീൻ ചിറ്റ് നൽകുന്നത് സംബന്ധിച്ച വിവാദങ്ങൾക്ക് ഇടയായതാണ് നിതി ആയോഗിന് നൽകിയ ക്ളീൻ ചിറ്റ് പുനഃപരിശോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭൂരിപക്ഷ നിലപാടിനെ ചോദ്യം ചെയ്ത കമ്മീഷണർ അശോക് ലവാസയുടെ ഇടപെടലാണ് കമ്മീഷനുമേൽ സമ്മർദമായത്. ഗോണ്ടിയ, വാർദ്ധ, ലാത്തൂർ ജില്ലകളിലെ പ്രധാനമന്ത്രിയുടെ റാലികളെ സഹായിക്കാൻ നിതി ആയോഗ് വിവര ശേഖരണം നടത്തിയത് ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം എന്നാണ് കോൺഗ്രസ് നൽകിയ പരാതി.
ചട്ട ലംഘനം ഇല്ലെന്നായിരുന്നു പരാതിയിലെ വിലയിരുത്തൽ. തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയും നിതി ആയോഗിന് ക്ലീൻ ചിറ്റ് നൽകിയത്. എന്നാൽ ഇതിനൊട് വിയോജിച്ച അശോക് ലവാസ നിതി ആയോഗിനോട് വീണ്ടും വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെയാണ് ക്ലീൻ ചിറ്റ് തീരുമാനം പുനഃപരിശോധിക്കാനും നിതി ആയോഗ് സിഇഒ അമിതാബ് കാന്തിന് വീണ്ടും നോട്ടീസ് അയക്കാനും കമ്മീഷൻ തീരുമാനിച്ചത്. മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിനെതിരായ തന്റെ വിയോജിപ്പ് പരസ്യപ്പെടുത്താത്തതിനെ അശോക് ലവാസ ചോദ്യം ചെയ്തിരുന്നു. ചട്ടലംഘന പരാതികൾ പരിശോധിക്കുന്ന യോഗങ്ങളിൽ നിന്ന് ലവാസ വിട്ടു നിൽക്കുകയാണ്. ഈ സാചര്യത്തിലാണ് വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ചൊവ്വാഴ്ച സമ്പൂർണ്ണ കമ്മീഷൻ യോഗം വിളിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.