ക്ലാസ്സിൽ വെച്ച് വിദ്യാർഥിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച സ്കൂൾ അധ്യാപികയ്ക്ക് സസ്പെൻഷൻ. നാല് ദിവസം മുമ്പുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അധ്യാപികക്കെതിരെ നടപടി എടുത്തത്. ഉത്തർപ്രദേശിലെ ഹർദോയിയിലുള്ള സർക്കാർ സ്‌കൂൾ അധ്യാപികയെയാണ് സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥികളിൽ ഒരാളെക്കൊണ്ട് അധ്യാപിക കൈ മസാജ് ചെയ്യിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഹർദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിൽ നിന്നുള്ള വീഡിയോയാണ് വൈറലായത്. സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്യുകയായിരുന്ന ഊർമിള സിംഗിനെയാണ് സസ്പെൻഡ് ചെയ്തത്.
അധ്യാപിക കസേരയിൽ ഇരിക്കുമ്പോഴാണ് വിദ്യാർഥി മസാജ് ചെയ്യുന്നത്. മറ്റ് വിദ്യാർഥികളെല്ലാം തന്നെ ഇതേസമയം ക്ലാസ്സ് മുറിയിലുണ്ട്. ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ആണ് അധ്യാപികയെ സസ്പെൻഡ് ചെയ്യുന്നതായി അറിയിച്ച് ഉത്തരവിറക്കിയത്. ഗ്രേഡിംഗ് ന്യൂസ് എന്ന ട്വിറ്റർ ഹാൻഡിലിലിൽ നിന്നാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്യപ്പെട്ടത്.
സോഷ്യൽ മീഡിയയിലൂടെയാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് ഹർദോയ് ബേസിക് എജ്യുക്കേഷൻ ഓഫീസർ ബിപി സിംഗ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. “ഒറ്റനോട്ടത്തിൽ തന്നെ അധ്യാപിക തെറ്റ് ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അവരെ സസ്പെൻഡ് ചെയ്തു. തുടർനടപടികൾ വൈകാതെ സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു.
Also Read-
ഇനി യൂക്കാലിപ്‌റ്റസ് മരങ്ങൾ നടരുത്; തമിഴ്നാട് സർക്കാരിനോട് ഹൈക്കോടതി
സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തപ്പോൾ മുതൽ വീഡിയോ വൈറലാണ്. നിരവധി പേർ ഇതിന് താഴെ കമൻറ് ചെയ്യുന്നുണ്ട്. എന്തൊരു നാണക്കേടാണ് ഈ അധ്യാപിക ചെയ്തത് എന്നാണ് ഒരാളുടെ ചോദ്യം. “ഇത്തരം അധ്യാപകരെ എന്തിനാണ് സർക്കാർ സ്കൂളുകളിൽ ജോലിക്ക് എടുക്കുന്നത്. അധ്യാപനത്തിന്റെ മഹത്വം ഇല്ലാതാക്കുന്നവരാണ് ഇവർ. ഇവരെ ജോലിയിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്,” മറ്റൊരാൾ കമൻറ് ചെയ്തു.
Also Read-
ഇന്ത്യയുടെ കടൽപായൽ ഉൽപാദനം 34000 ടൺ; വികസന സാധ്യതകൾ മുന്നോട്ട് വെച്ച് CMFRI
ഉത്തർപ്രദേശിലെ തന്നെ മറ്റൊരു സ്കൂളിൽ നിന്നുള്ള വീഡിയോയും ഈ അടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉന്നാവോ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ ഒരു ഇംഗ്ലീഷ് അധ്യാപികയുടെ വീഡിയോയാണ് വൈറലായത്. പാഠപുസ്തകത്തിൽ നിന്നുള്ള ഒരു പാഠഭാഗം തെറ്റ് കൂടാതെ വായിക്കാൻ പോലും അവർക്ക് സാധിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയുടെ പരിതാപകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ട്വിറ്റർ ലോകം ഒന്നടങ്കം പറയുന്നു.
“എത്രയും പെട്ടെന്ന് തന്നെ അവരെ സസ്പെൻഡ് ചെയ്യണം. ഇംഗ്ലീഷ് അധ്യാപികയെന്ന് പറയുന്ന അവർക്ക് ഇംഗ്ലീഷ് പാഠപുസ്തകം വായിക്കാൻ പോലും സാധിക്കുന്നില്ല,” ജില്ലാ മജിസ്‌ട്രേറ്റായ ദേവേന്ദ്ര കുമാർ പാണ്ഡെ പറഞ്ഞു. “അവരോട് ഇംഗ്ലീഷിൽ എഴുതിയതിന്റെ അർഥം വിശദീകരിക്കാൻ പോലും പറഞ്ഞില്ല. വെറുതെ വായിക്കാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്യാൻ പോലും സാധിക്കുന്നില്ല. എന്തെക്കെയോ പിറുപിറുക്കുക മാത്രമാണ് ചെയ്യുന്നത്. ഇവരെങ്ങനെ ബിഎ പാസ്സായെന്ന് അത്ഭുതം തോന്നുന്നു,” പാണ്ഡെ കൂട്ടിച്ചേർത്തു. ഇത്തരം ആളുകളെ അധ്യാപകരായി വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.