ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തള്ളി വി കെ ശശികല. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും ശശികല പറഞ്ഞു. ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള വിദഗ്ധ ഡോകട്റുടെ നിർദേശം ശശികല ഇടപെട്ട് തടഞ്ഞുവെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ജയലളിതയുടെ മരണത്തിൽ കുറ്റക്കാരിയാണെന്ന കമ്മീഷൻ റിപ്പോർട്ട് തള്ളിയ ശശികല, ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയിൽ വ്യക്തമാക്കി.
സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയുമെന്നും, തങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നതായും ശശികല പറഞ്ഞു. ‘‘ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നോക്കിനിൽക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഈ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസ്സം നിന്നിട്ടില്ല''- ശശികല പറഞ്ഞു.
Also Read-
Jayalalithaa | 'ജയലളിതയുടെ മരണത്തില്‍ ദുരൂഹത'; ശശികലയുൾപ്പെടെ നാലു പേർക്കെതിരെ അന്വേഷണത്തിന് കമ്മീഷൻ ശുപാർശജയലളിതിയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തിൽ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം. ലോകനിലവാരമുള്ള ഡോക്ടർമാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. എയിംസിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള നിർദേശപ്രകാരമാണ് ജയലളിതയ്ക്ക് ആൻജിയോഗ്രാം വേണ്ടെന്ന് തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു.
ജയലളിതയുടെ മരണത്തിൽ വി കെ ശശികല ഉൾപ്പെടെ നാലുപേർ കുറ്റക്കാരെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ജസ്റ്റിസ് അറുമുഖസ്വാമി അന്വേഷണ കമ്മീഷൻ റിപ്പോർട്ടില്‍ പറയുന്നത്. അന്നത്തെ ആരോഗ്യമന്ത്രി സി വിജയഭാസ്കർ, ശശികലയുടെ ബന്ധു കൂടിയായ ഡോ. കെ എസ് ശിവകുമാർ, ആരോഗ്യ സെക്രട്ടറിയായിരുന്ന ഡോ. ജെ രാധാകൃഷ്ണൻ എന്നിവരാണു മറ്റു മൂന്നുപേർ. ചികിത്സാ നടപടിക്കായി സർക്കാരിനെ അറിയിക്കാതെ 21 രേഖകളിൽ ഒപ്പിട്ട അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെതിരെ ക്രിമിനൽ നടപടി ശുപാർശ ചെയ്തു. മറ്റു 2 ഡോക്ടർമാർക്കെതിരെയും അന്വേഷണത്തിനു ശുപാർശയുണ്ട്.
2017 ഓഗസ്റ്റിൽ അണ്ണാ ഡിഎംകെ സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഇന്നലെയാണ് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് 2016 സെപ്റ്റംബർ 22നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 74 ദിവസത്തിനു ശേഷം ഡിസംബർ 5ന് രാത്രി 11.30നു ജയ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, തെളിവുകൾപ്രകാരം തലേന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും മൂന്നരയ്ക്കുമിടയ്ക്കു മരണം സംഭവിച്ചിരിക്കാമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയിൽ നിന്നെത്തിയ കാർഡിയോ തൊറാസിക് സർജൻ നവംബർ 25ന് ആശുപത്രിയിൽ ജയയെ പരിശോധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയ വേണമെന്ന അദ്ദേഹത്തിന്റെ നിർദേശം ജയ അംഗീകരിക്കുകയും ചെയ്തു എന്നാൽ, പിന്നീട് യുകെയിൽനിന്നുള്ള മറ്റൊരു വിദഗ്ധനെത്തി പരിശോധിക്കുകയും ശസ്ത്രക്രിയ ആവശ്യമില്ലെന്നു നിർദേശിക്കുകയുമായിരുന്നു. ഈ ഇടപെടൽ സംശയാസ്പദമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് 2012ൽ ശശികലയെ പാർട്ടിയിൽനിന്നും ജയയുടെ പോയസ് ഗാർഡനിലെ വീട്ടിൽനിന്നും പുറത്താക്കിയിരുന്നു. പിന്നീട് രമ്യതയിലായി മടങ്ങിയെത്തിയെങ്കിലും ബന്ധത്തിൽ തുടർന്നും ഉലച്ചിലുകളുണ്ടായിരുന്നുവെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.