കൂലി നിശ്ചയിക്കുന്നതിൽ യൂണിയനുകളുമായുണ്ടായ തർക്കത്തെ തുടർന്ന് എറണാകുളം ഏലൂർ ഡിപ്പോയിലെ വെയർഹൗസ് ഹബ് അടച്ചുപൂട്ടിയ വിആർഎൽ ലോജിസ്റ്റിക്സിനെ (VRL Logistics Limited) ഓർമ്മയുണ്ടാകുമല്ലോ? കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും എന്ന് പ്രഖ്യാപിച്ച വ്യവസായ മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിൽ ജനുവരിയിൽ നടന്ന സംഭവം ആയതിനാൽ അന്ന് അല്പം വിവാദവും വാദപ്രതിവാദവും ഒക്കെ നടന്നിരുന്നു.
എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ്, ട്രാൻസ്പോർട്ട് കമ്പനിയായ വിആർഎൽ ലോജിസ്റ്റിക്‌സ് ലിമിറ്റഡ് ആ വിവാദമൊന്നും ഏശാതെ മുന്നോട്ട് കുതിക്കുകയാണ് എന്ന് സൂചന നൽകുന്ന വാർത്തയാണ് വരുന്നത്. വിആർഎൽ ലോജിസ്റ്റിക്സിൽ നിന്നും 1,560 ട്രക്കുകൾക്ക് ഓർഡർ ലഭിച്ചതായി വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേലാൻഡ് (Ashok Leyland) വ്യക്തമാക്കി. കൂടുതൽ പ്രവർത്തനക്ഷമതയും നൂതന സവിശേഷതകളോടും കൂടിയ ട്രക്കുകളായ AVTR 3120, AVTR 4420 TT എന്നീ മോഡലുകൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത് എന്നും കമ്പനി പറഞ്ഞു. എന്നാൽ, ഇത്രയും ട്രക്കുകൾ വാങ്ങാനുള്ള ചെലവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
“വിആർഎൽ ലോജിസ്റ്റിക്‌സും അശോക് ലേലാൻഡും തമ്മിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു ബന്ധമുണ്ട്. ഉപഭോക്താക്കളുടെ ഉയർന്നുവരുന്ന ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ വിആർഎൽ ഞങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്,” അശോക് ലേലാൻഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെനു അഗർവാൾ പറഞ്ഞു.
മെയിന്റനൻസ് സമയം ലഘൂകരിക്കാനും സ്റ്റോപ്പ് ഓവറുകൾ കുറയ്ക്കാനും ഉയർന്ന പ്രവർത്തനക്ഷമത കൈവരിക്കാനും ഈ ട്രക്കുകൾ സഹായിക്കുമെന്നും അത്യാധുനിക സവിശേഷതകളോടു കൂടിയ ഈ ട്രക്കുകൾ പുതിയ സാങ്കേതികവിദ്യക്ക് അനുസരിച്ച് നിർമിച്ചതാണെന്നും വിആർഎൽ ലോജിസ്റ്റിക്‌സ് പറഞ്ഞു. ഇത് ലാഭം വർദ്ധിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.
അടുത്തിടെ, ഉപയോഗിച്ച വാണിജ്യ വാഹനങ്ങളുടെ വിൽപനക്കായി ‘റീ-എഎൽ’ (Re-AL) എന്ന പേരിൽ ഇ-വിപണി ആരംഭിക്കുന്നതായി അശോക് ലേലാൻഡ് പ്രഖ്യാപിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകൾ ഏലൂരിലെ ഗോഡൗണിൽ എത്തിച്ച ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലെ വെയർഹൗസ് അടച്ചുപൂട്ടിയതോടെ 64 കയറ്റിറക്കു തൊഴിലാളികൾക്കും 48 ഓഫിസ് സ്റ്റാഫിനും 28 ഡ്രൈവർമാർക്കും തൊഴിൽ നഷ്ടമായി.
വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ടു യൂണിയനുകളുമായി നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്തതു കൊണ്ടാണു 22 വർഷമായി പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥാപനം അടച്ചുപൂട്ടുന്നതെന്നു ലേബർ ഓഫിസർക്കു ജനുവരിയിൽ നൽകിയ കത്തിൽ കമ്പനി പറഞ്ഞിരുന്നു. കയറ്റിറക്കുമായി ബന്ധപ്പെട്ടു യൂണിയനുകളുമായി ഉണ്ടാക്കിയ കരാർ ഡിസംബർ 31ന് അവസാനിച്ചിരുന്നു.
ടണ്ണിനു 140 രൂപയായിരുന്നു കയറ്റിറക്കുകൂലി. കരാർ പുതുക്കുന്നതിന്റെ ഭാഗമായി സിഐടിയു യൂണിയൻ 400 രൂപയാണ് തുടക്കത്തിൽ ആവശ്യപ്പെട്ടത്. ചർച്ചകൾക്കു ശേഷം ആദ്യ വർഷം190 രൂപയും രണ്ടാം വർഷം 200 രൂപയും വേണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ഐഎൻടിയുസി യൂണിയൻ 180 രൂപയാണ് ആവശ്യപ്പെടുന്നതെന്നും കമ്പനി 160 രൂപ നൽകാൻ തയാറാണെന്നും മാനേജ്മെന്റ് വക്താവ് അറിയിച്ചു. യൂണിയനുകൾ ഇതു അംഗീകരിച്ചില്ല. വിവരങ്ങൾ കോർപറേറ്റ് ഓഫിസിൽ അറിയിച്ചപ്പോൾ ഗോഡൗൺ അടച്ചു പൂട്ടാനാണു നിർദേശം ലഭിച്ചതെന്നും വക്താവ് പറഞ്ഞു.
നേരത്തെ വിജയാനന്ദ് റോഡ് ലൈൻസ് എന്ന് അറിയപ്പെട്ടിരുന്ന വിആർഎൽ ലോജിസ്റ്റിക്സ് കമ്പനി വിആർഎൽ ഗ്രൂപ്പിനു കീഴിലാണ്. കർണാടക്കാരനായ വിജയ് ശങ്കേശ്വർ 1976ൽ ആണ് കമ്പനി സ്ഥാപിച്ചത്. ചാർട്ടർ വിമാന സർവീസ് രംഗത്തും പ്രധാന കമ്പനിയായ വിആർഎൽ ചരക്കുവാഹനങ്ങളും ടൂറിസ്റ്റ് ബസുകളും ഉൾപ്പെടെ 4,816 വാഹനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ വാഹനശൃംഖലയാണ്. കാർഗോ കുറിയർ വിതരണ രംഗത്തും വിനോദസഞ്ചാര രംഗത്തും പ്രധാന കമ്പനികളിലൊന്നായ വിആർഎൽ ഗ്രൂപ്പിന് ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും സർവീസുണ്ട്.
വിജയ് ശങ്കേശ്വറിന്റെ ജീവിതകഥ പറയുന്ന കന്നഡ സിനിമ ‘വിജയാനന്ദ്’ ഡിസംബറിലാണ് പുറത്തിറങ്ങിയത്. വിആർഎൽ ഫിലിം പ്രൊഡക്‌ഷൻസായിരുന്നു നിർമാണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.