റഷ്യയും യുക്രെയ്നും (Russia - Ukraine War) തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ (India) ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ യുക്രെയ്ൻ സ്ഥാനപതി (Ukraine's Convoy) ഐഗോർ പൊലിഖ (Igor Polikha). റഷ്യ നടത്തുന്നത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും ഇത് അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിക്കണമെന്നുമാണ് പൊലിഖ ആവശ്യപ്പെട്ടത്.
"ലോകനേതാക്കൾ പറഞ്ഞാൽ പുടിൻ അനുസരിക്കുമോയെന്ന് എനിക്കറിയില്ല. ആഗോള തലത്തിലുള്ള തങ്ങളുടെ സർവ്വശക്തിയുമെടുത്ത് ഇന്ത്യ ഇക്കാര്യത്തിൽ ഇടപെടണം. ഞങ്ങൾ ഇന്ത്യയുടെ പിന്തുണ തേടുന്നു. മോദിജി ആദരണീയനായ നേതാവാണ്. റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമാണുള്ളത്. ഇന്ത്യൻ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം. മോദിജിയുടെ ശക്തമായ പ്രതികരണം പുടിനെ ഒന്ന് ചിന്തിക്കാനെങ്കിലും പ്രേരിപ്പിക്കും’– പൊലിഖ പറഞ്ഞു.
ലോകത്തെ വിഴുങ്ങിയേക്കാവുന്ന ഒരു പ്രതിസന്ധി ഒഴിവാക്കാൻ റഷ്യയുമായുള്ള ശക്തമായ ബന്ധം ഇന്ത്യ ഉപയോഗിക്കണമെന്ന് പൊലിഖ അഭ്യർത്ഥിച്ചു. മൂന്ന് ഭാഗത്ത് നിന്നും അക്രമം നേരിടുന്നതിനാൽ യുക്രെയ്ൻ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും പൊലിഖ പറഞ്ഞു. യുക്രെയ്നിന്റെ കിഴക്ക്, വടക്ക്, വടക്ക് - പടിഞ്ഞാറ് എന്നീ ദിശകളിൽ നിന്നും ബെലാറസ് വഴിയും ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തെയാണ് പൊലിഖ പരാമർശിച്ചത്.
Also read-
War in Ukraine|'റഷ്യയുടെ സൈനിക നീക്കത്തെ അധിനിവേശമായി കാണാനാവില്ല'; പിന്തുണയുമായി ചൈന
അതേസമയം, മാസങ്ങള്‍ നീണ്ട അധിനിവേശഭീഷണിക്കൊടുവിലാണ് യുക്രെയ്നെതിരെ റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. യുക്രെയ്ന്റെ തലസ്ഥാനമായ കീവിനു സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായി. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ യുക്രെയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. യുക്രെയ്ൻ സൈനിക സംവിധാനങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നും നഗരങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തില്ലെന്നും റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യുക്രെയ്നിൽ റഷ്യയുടെ വ്യോമാക്രമണം അതിരൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണം. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം വെച്ച് കീഴടങ്ങണമെന്നും പുടിന് യുക്രെയ്ന് സൈന്യത്തിന് മുന്നറിയിപ്പ് നല്കി.
Also Read-
War In Ukraine| 50 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയ്ൻ; മോദിയുടെ സഹായം അഭ്യർത്ഥിച്ച് യുക്രെയ്ൻ സ്ഥാനപതി
എന്നാൽ, റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണം തുടങ്ങിയതോടെ കീവില്‍ നിന്ന് ജനം പാലായനം ചെയ്യുകയാണ്. ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ യുക്രെയ്ൻ അധികൃതർ നിര്‍ദേശം നൽകിട്ടുണ്ട്. റഷ്യൻ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. വൻ തിരക്കാണ് നിരത്തുകളിൽ. നിലവിൽ യുക്രൈയിനിലെ സെന്ററൽ ബാങ്കുകളിൽ പണം പിൻവലിക്കുന്നതിനും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ഒരാൾക്ക് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുന്ന പരമാവധി തുക 100,000 ഹ്രീവ്നിയ (യുക്രെയ്ൻ കറൻസി) ആയി പരിമിതപ്പെടുത്തിയതായി സെന്ററൽ ബാങ്ക് ഗവർണർ അറിയിപ്പ് നൽകി.
Also Read-
Russia-Ukraine Conflict: അഞ്ച് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ; പ്രതിരോധം തകർത്തതായി റഷ്യ
റഷ്യൻ സൈന്യത്തിന്റെ (Russian Army) ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതായി യുക്രെയ്ൻ (Ukraine) സൈന്യം. തിരിച്ചടിയിൽ 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും യുക്രെയ്ൻ അറിയിച്ചു. യുക്രെയ്നിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതെന്ന് യുക്രൈയിൻ സൈനിക മേധാവി പറഞ്ഞു. കിഴക്കൻ നഗരമായ കാർക്കീവിന് സമീപം നാല് റഷ്യൻ ടാങ്കുകളും തകർത്തു. മറ്റൊരു റഷ്യൻ വിമാനത്തെ ക്രാമാറ്റോർസ്കിൽ തകർത്തുവെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് ട്വീറ്റ് ചെയ്തു. ശാസ്ത്യ പ്രദേശത്ത് വെച്ച് നടന്ന പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Also Read-
Russia-Ukraine Conflict | യുക്രൈൻ സംഘർഷം; റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ എന്തൊക്കെ?
റഷ്യയുടെ അധിനിവേശം തടയാന്‍ യു എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം നടക്കുന്നതിനിടെയായായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് സൈനിക നടപടിക്ക് ഉത്തരവിട്ടത്. നാറ്റോ വിപുലീകരണത്തിൽ യുക്രെയ്നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.