1957 മുതലുള്ള ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് (UP Election) ഫലങ്ങള്‍ പരിശോധിച്ചാൽ മീററ്റിലെ ഹസ്തിനപൂര്‍ മണ്ഡലത്തിൽ (Hastinpur) ഏത് പാര്‍ട്ടി വിജയിക്കുന്നോ ആ പാർട്ടിയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളതെന്ന് കാണാം. മണ്ഡലം നിലവില്‍ വന്ന 1957ല്‍ കോണ്‍ഗ്രസ് (Congress) ഈ സീറ്റ് നേടുകയും അവര്‍ തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 2017ല്‍ ഭാരതീയ ജനതാ പാര്‍ട്ടി (BJP) അധികാരത്തില്‍ വരുന്നതുവരെയുള്ള കാലയളവിൽ സര്‍ക്കാര്‍ രൂപീകരിച്ച എല്ലാ പാര്‍ട്ടികളും ഹസ്തിനപൂര്‍ മണ്ഡലം കീഴടക്കിയവരാണ്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് അനുസരിച്ച്, 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) പ്രീതം സിങ്ങിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിഷാംബര്‍ സിംഗ് ഇവിടെ വിജയിച്ചു. തുടര്‍ന്ന് സമ്പുരാനന്ദിനെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചു. 1962ലും 1967ലും കോണ്‍ഗ്രസ് ഹസ്തിനപുരില്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. 1967 മുതല്‍ മീററ്റ് ജില്ലയിലെ പട്ടികജാതി സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഏക സംവരണ സീറ്റായി ഹസ്തിനപൂര്‍ മണ്ഡലം മാറി. 1969ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭാരതീയ ക്രാന്തി ദളിന്റെ (ബികെഡി) ആശാ റാം ഇന്ദുവിനോട് പരാജയപ്പെട്ടു. അതേവർഷം ബികെഡി നേതാവ് ചൗധരി ചരണ്‍ സിംഗ് രണ്ടാം തവണ യുപി മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. 1967ല്‍ കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിഞ്ഞതിനെ തുടര്‍ന്നാണ് ചൗധരി ചരണ്‍ സിംഗ് ബികെഡി രൂപീകരിച്ചത്.
1974ല്‍ കോണ്‍ഗ്രസ് വീണ്ടും ഈ മണ്ഡലത്തില്‍ വിജയിച്ചു. രേവതി രാമന്‍ മൗര്യ ഹസ്തിനപുരില്‍ വിജയിക്കുകയും തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഹേമവതി നന്ദന്‍ ബഹുഗുണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. 1977ല്‍ ജനതാ പാര്‍ട്ടി (ജെപി) സ്ഥാനാര്‍ത്ഥിയായി രേവതി രാമന്‍ മൗര്യ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും മുന്‍കാലങ്ങളിലെ പോലെ ജനതാ പാര്‍ട്ടി തന്നെ അധികാരത്തിലെത്തുകയും ചെയ്തു. ജെപി നേതാവ് രാം നരേഷ് യാദവ് ആയിരുന്നു അന്ന് സംസ്ഥാന മുഖ്യമന്ത്രിയായത്. 1980ല്‍ കോണ്‍ഗ്രസ് (ഐ)യില്‍ നിന്നുള്ള ജഗ്ഗര്‍ സിംഗ് ഈ സീറ്റില്‍ നിന്ന് വിജയിക്കുകയും തുടര്‍ന്ന് വിശ്വനാഥ് പ്രതാപ് സിംഗിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകുകയും ചെയ്തു. 1985ല്‍ കോണ്‍ഗ്രസിനെതിരെ ഈ മണ്ഡലത്തില്‍ ഹര്‍ശരണ്‍ സിംഗ് വിജയിക്കുകയും എന്‍ ഡി തിവാരി വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു.
Also Read- UP Election | ലവ് ജിഹാദിന് 10 വർഷം തടവ്; ജലസേചനത്തിന് സൗജന്യ വൈദ്യുതി; ഉത്തർപ്രദേശ് BJP പ്രകടനപത്രിക
1989ല്‍ മുലായം സിംഗ് യാദവ് മുഖ്യമന്ത്രിയായപ്പോള്‍ ജനതാദള്‍ (സോഷ്യലിസ്റ്റ്) സ്ഥാനാര്‍ത്ഥി ജഗ്ഗദ് സിംഗായിരുന്നു ഹസ്തിനപുരില്‍ വിജയിച്ചത്. 11, 12 നിയമസഭകളില്‍ ഹസ്തിനപൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നില്ല. 1996ല്‍ ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ആണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥി അതുല്‍ ഖാതിക് ആണ് ഹസ്തിനപുരില്‍ നിന്ന് വിജയിച്ചത്. സമാജ്‌വാദി സ്ഥാനാര്‍ത്ഥി പ്രഭു ദയാല്‍ ബാല്‍മീകി ആദ്യമായി വിജയിച്ചത് 2002ല്‍ ഹസ്തിനപുരില്‍ നിന്നാണ്. തുടർന്ന്, ഒരു വര്‍ഷത്തിലേറെ മുഖ്യമന്ത്രിപദം വഹിച്ചിരുന്ന മായാവതിയെ നീക്കി മുലായം സിംഗ് യാദവ് ശേഷിച്ച കാലയളവില്‍ മുഖ്യമന്ത്രിയായി. 2007ല്‍ ബിഎസ്പിയില്‍ നിന്ന് യോഗേഷ് വര്‍മ ഇവിടെ വിജയിക്കുകയും മായാവതി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
2012ലെ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി, ബിഎസ്പി സ്ഥാനാര്‍ത്ഥി യോഗേഷ് വര്‍മ്മയെക്കാള്‍ 6,641 വോട്ടുകളുടെ വ്യത്യാസത്തില്‍ സമാജ്വാദി പാര്‍ട്ടിയുടെ ബാല്‍മീകി വീണ്ടും ഇവിടെ വിജയിച്ചു. സമാജ്വാദി പാര്‍ട്ടി അന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്തോടെ അഖിലേഷ് യാദവ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2017ല്‍ ബിഎസ്പിയുടെ യോഗേഷ് വര്‍മയെ പരാജയപ്പെടുത്തി ബിജെപിയുടെ ദിനേഷ് ഖാതിക് ജയിച്ചപ്പോള്‍ ബിജെപി ഭരണം പിടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ എത്തിച്ചു.
ഇത്തവണയും (2022-ലെ യുപി തെരഞ്ഞെടുപ്പ്) യോഗേഷ് വര്‍മയും ദിനേഷ് ഖാതികും ഹസ്തിനപുരില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എസ്പി-ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായാണ് വര്‍മ്മ മത്സരിക്കുന്നത്. കോണ്‍ഗ്രസ് അര്‍ച്ചന ഗൗതമിനെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി. ബിഎസ്പി സഞ്ജീവ് ജാതവിനെ മത്സരിപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായി, ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 നാണ് ഹസ്തിനപുരില്‍ വോട്ടെടുപ്പ്.
അതേസമയം, ആദ്യഘട്ട വോട്ടെടുപ്പ് നാളെ തുടങ്ങാനിരിക്കെ ഭരണകക്ഷിയായ ബിജെപി ഉത്തർപ്രദേശിൽ പ്രകടന പത്രിക പുറത്തിറക്കി. ജലസേചനത്തിന് സൗജന്യ വൈദ്യുതി, എല്ലാ വീട്ടിലും ഒരാൾക്കെങ്കിലും ജോലി, 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക. ഇതിന് പുറമെ “ലവ് ജിഹാദ്” കേസുകളിൽ കുറഞ്ഞത് 10 വർഷം തടവും പ്രകടന പത്രിക ഉറപ്പ് നൽകുന്നുണ്ട്. 'ലോക് കല്യാൺ സങ്കൽപ് പത്ര 2022' എന്ന പേരിലുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ജലസേചനത്തിന് സൗജന്യ വൈദ്യുതി ലഭ്യമാക്കുക, കരിമ്പ് കർഷകർക്ക് വേഗത്തിൽ പണം നൽകുക,, ഗോതമ്പിനും അരിക്കും മിനിമം താങ്ങുവില (എംഎസ്പി) സംവിധാനം ശക്തിപ്പെടുത്തുക എന്നിവയാണ് കർഷകർക്ക് വേണ്ടിയുള്ള വാഗ്ദാനങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.