കൊൽക്കത്ത: രാജ്യത്ത് കോവിഡ് (Covid Pandemic) കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ബംഗാളില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് കേന്ദ്രത്തിന്റെ അജണ്ടയില്‍ നിയമം നടപ്പിലാക്കുക എന്നത് ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബംഗാള്‍ (Bengal) മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും (Mamata Banerjee)അദ്ദേഹം കുറ്റപ്പെടുത്തി.
'രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും'- അമിത് ഷാ പറഞ്ഞു. സിഎഎ ഒരു യാഥാർത്ഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയ അമിത് ഷാ, മമതാ ബാനർജിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. വടക്കൻ ബംഗാളിലെ സിലിഗുരിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവെ ഷാ തുടർന്നു പറഞ്ഞു, “ഞങ്ങൾ മൂന്നാം തവണയും മമതയെ തെരഞ്ഞെടുത്ത ജനവിധി അംഗീകരിച്ചു. അവർ നന്നായി ഭരിക്കുമെന്ന് ഞങ്ങൾ കരുതി, പക്ഷേ അവരുടെ ക്രൂരത കുറഞ്ഞോ? കൊലപാതകം കുറഞ്ഞോ? ബലാത്സംഗം കുറഞ്ഞോ?... ബിജെപി പോരാടില്ലെന്ന് കരുതരുത്. ബിജെപി പോരാട്ടം തുടരുമെന്ന് എനിക്ക് പറയാൻ ആഗ്രഹമുണ്ട്''.
തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച ഷാ, ബംഗാളിലേക്കുള്ള ബിജെപിയുടെ മാർച്ച് തടയാൻ ആർക്കും കഴിയില്ലെന്നും ഭയപ്പെടേണ്ടെന്നും പാർട്ടി പ്രവർത്തകരോട് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് തൃണമൂൽ പ്രതിനിധി സംഘത്തെ അയച്ചതിന് മമതയെ പരിഹസിച്ച അദ്ദേഹം “എന്തുകൊണ്ടാണ് ബിർഭൂമിലേക്കും ഹൻഷ്‌ഖാലിയിലേക്കും ഒരു പ്രതിനിധി സംഘത്തെ അയച്ചില്ല” എന്ന് ചോദിച്ചു. നാദിയ ജില്ലയിലെ ഹൻഷ്‌ഖാലിയിൽ അടുത്തിടെ ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യപ്രതി ടിഎംസി പഞ്ചായത്ത് അംഗത്തിന്റെ മകനാണെന്ന് പെൺകുട്ടിയുടെ കുടുംബം അവകാശപ്പെട്ടിരുന്നു.
തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക പഞ്ചായത്ത് നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബിർഭൂമിലെ റാംപൂർഹട്ടിലെ ബോഗ്‌തുയി ഗ്രാമത്തിൽ, കഴിഞ്ഞ മാസം ഒരു ജനക്കൂട്ടം എട്ട് പേരെ അവരുടെ വീടുകളിൽ ജീവനോടെ ചുട്ടുകൊന്നു. സംഭവം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.
Also Read- Yoga | എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഇനി യോഗയും പഠിക്കണം; പരിശീലനം ഈ വര്‍ഷം മുതല്‍
വൻ കടബാധ്യതയിലും സിൻഡിക്കേറ്റ് രാജ് ഭീഷണിയിലും ബംഗാൾ ഉഴലുകയാണെന്നും ഷാ പറഞ്ഞു. വടക്കൻ ബംഗാളിനെ മമത അവഗണിച്ചുവെന്ന് ആരോപിച്ച ഷാ, സിലിഗുരി ഒഴികെ എല്ലായിടത്തും മെട്രോ കണക്റ്റിവിറ്റി സംസ്ഥാനത്തിന് എങ്ങനെ ഉണ്ടായെന്നും ചോദിച്ചു.
നേരത്തെ, നോർത്ത് 24 പർഗാനാസ് ജില്ലയിലെ സുന്ദർബൻസ് ഏരിയയിലെ ഹിംഗൽഗഞ്ചിൽ ബിഎസ്എഫിന്റെ ഫ്ലോട്ടിംഗ് ബോർഡർ ഔട്ട്‌പോസ്റ്റുകൾ (ബിഒപി) ഷാ ഉദ്ഘാടനം ചെയ്യുകയും ബോട്ട് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ഈ അവസരത്തിൽ മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ഷാ സംവദിച്ചു.
“സുന്ദർബനിലെ ഈ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ മേഖലയിൽ, അതീവ ശ്രദ്ധയോടെ രാജ്യത്തെ സുരക്ഷിതമാക്കുന്ന ബിഎസ്എഫിന് മോദി സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്,” അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ബിഎസ്എഫിന്റെ ഫ്ലോട്ടിംഗ് ബോർഡർ പോസ്റ്റുകൾ. ഏത് അടിയന്തര സാഹചര്യത്തിലും ഈ ബോട്ട് ആംബുലൻസ് വളരെ സഹായകരമാണെന്ന് തെളിയിക്കും," അദ്ദേഹം മറ്റൊരു ട്വീറ്റിൽ കൂട്ടിച്ചേർത്തു.
കള്ളക്കടത്ത്, നുഴഞ്ഞുകയറ്റം എന്നിവയിൽ നിന്ന് ഈ പ്രദേശത്തെ അഭേദ്യമാക്കുന്നത് ബിഎസ്എഫിന്റെ ജോലിയാണെങ്കിലും, 'പ്രാദേശിക ഭരണകൂടത്തിന്റെ സഹായമില്ലാതെ അത് ബുദ്ധിമുട്ടായിരുന്നു' എന്ന് ഷാ മമത ബാനർജിക്കെതിരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് പറഞ്ഞു. “എന്നാൽ ആ സഹായം പോലും ഉടൻ ലഭ്യമാകുമെന്ന് വിശ്വസിക്കുക, അത്തരമൊരു രാഷ്ട്രീയ സാഹചര്യം ഇവിടെ ഉടൻ സംഭവിക്കാൻ പോകുന്നു. പൊതുജനങ്ങളിൽ നിന്ന് അത്തരം സമ്മർദ്ദം ഉണ്ടാകും, എല്ലാവരും സഹായിക്കാൻ നിർബന്ധിതരാകും," അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Bengal, CAA, Mamata Banerjee