നോയിഡയ്ക്ക് പിന്നാലെ തെലുങ്കാനയിലും വളർത്തുനായ്ക്കൾക്കായി കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുമോ? 23 കാരനായ സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവിന്റെ മരണവും അതിന് കാരണവുമാണ് ഈ ആവശ്യത്തിലേയ്ക്ക് വിരൽചൂണ്ടുന്നത്.
ജനുവരി 11 ന് പുലർച്ചെ 2 മണിക്ക് ബഞ്ചാര ഹിൽസിൽ ഭക്ഷണം എത്തിക്കാൻ പോയ മുഹമ്മദ് റിസ്വാൻ എന്ന ഡെലിവറി ബോയ് ഒരു ജർമ്മൻ ഷെപ്പേർഡ് നായയുടെ മുന്നിൽപെട്ടു. പേടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മൂന്നാം നിലയിൽ നിന്ന് ചാടി. പരിക്കേറ്റ റിസ്വാൻ മൂന്ന് ദിവസത്തിന് ശേഷം നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് മരിച്ചു.
റിസ്വാന്റെ മരണത്തിന് നഷ്ടപരിഹാരം നൽകേണ്ടതിനെച്ചൊല്ലി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഒരു ജീവൻ നഷ്ടപ്പെട്ടതിന് അതൊന്നും പരിഹാരമാവില്ല. രോഗിയായ പിതാവിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു റിസ്വാൻ. റിസ്വാന്റെ വരുമാനം മാത്രമാണ് ആ കുടുംബത്തെ നിലനിർത്തിയിരുന്നത്. റിസ്വാന്റെ മരണത്തിന് ആരാണ് ഉത്തരവാദി?
“ഹൈദരാബാദിൽ ഉണ്ടായ സംഭവം വളരെ സങ്കടകരവും ദാരുണവുമാണ്. നായ്ക്കൾ സാധാരണ നിലയ്ക്ക് സൗഹാർദ്ദപരമായി പെരുമാറുന്ന മൃഗങ്ങളാണ്, അവ സാധാരണയായി മനുഷ്യനെ ആക്രമിക്കില്ല. എന്നാൽ ചില നായ്ക്കൾ കളിക്കുമ്പോൾ ചാടുകയോ ആക്രമണോത്സുകരാകുകയോ ചെയ്യാറുണ്ട്. ചില നായ്ക്കൾ അവരുടെ ഉടമകളെയോ വീടിനെയോ സംരക്ഷിക്കാനുള്ള ശ്രമവും നടത്തിയേക്കാം, ”ഇന്ത്യയിലെ PETA കാമ്പെയ്ൻ മാനേജർ രാധിക സൂര്യവൻഷി പറഞ്ഞു.
“സി.സി.ടി.വി ഫൂട്ടേജിൽ നായ വാലാട്ടുന്നത് കാണാം, ഇത് കളിയെയാണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ നായ ആക്രമണസ്വഭാവം ഉള്ളതാണെന്ന് ഉടമകൾക്ക് അറിയാമെങ്കിൽ, നായകൾക്ക് പരിചതരല്ലാത്ത ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയോ അല്ലെങ്കിൽ നായ്ക്കളെ സുരക്ഷിതമായി മാറ്റി നിർത്തുകയോ ചെയ്യാവുന്നതാണ്. നായകളെ എങ്ങനെ പരിപാലിക്കണമെന്ന് വാങ്ങുന്നയാൾക്ക് അറിയാമോ എന്ന് വേണ്ടത്ര മനസിലാക്കാതെ വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും നായ്ക്കളെ വിൽക്കുന്ന പെറ്റ് ഷോപ്പുകളും ബ്രീഡർമാരുമാണ് ഇതുപോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നിങ്ങൾക്ക് ഒരു നായയെ കാണുമ്പോൾ പേടി തോന്നിയാലും ശാന്തമായിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്, അതിന് ശേഷം ഉടമയെ എത്രയും വേഗം വിളിച്ച് സഹായം തേടണമെന്നും അവർ പറഞ്ഞു.
റിസ്വാന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നായയുടെ ഉടമയായ ശോഭനയ്ക്കെതിരെ ഐപിസി സെക്ഷൻ 289 (മൃഗങ്ങളെ സംബന്ധിച്ച അശ്രദ്ധമായ പെരുമാറ്റം), 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയ്ക്കോ ഭീഷണിയാകുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 304 എ (അശ്രദ്ധ മൂലമുള്ള മരണം) എന്ന വകുപ്പ് പിന്നീട് കൂട്ടിച്ചേർത്തു.
Also read-1100 കാളകളെ പിടിച്ചുകെട്ടാൻ 400 പോരാളികൾ; തമിഴ്നാട്ടിലെ ജല്ലിക്കട്ട് ചിത്രങ്ങളിലൂടെ
അതേസമയം “യുവാവിന്റെ അസ്വാഭാവിക മരണവാർത്തയിൽ ഞങ്ങൾ ദുഃഖിതരാണ്. ഞങ്ങളുടെ ടീം മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു,” സ്വിഗ്ഗി അധികൃതർ പ്രതികരിച്ചു.
റിസ്വാൻ തന്റെ സഹോദരന്റെ ഐഡിയിൽ നിന്നാണ് സ്വിഗ്ഗി ആപ്പിൽ രജിസ്റ്റർ ചെയ്തതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുവാവിന്റെ സഹോദരനും സ്വിഗ്ഗി ഡെലിവറി ഏജന്റായിരുന്നു. ഇത് കുടുംബത്തിനുള്ള നഷ്ടപരിഹാര നടപടികളെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
ഗിഗ്, സ്വിഗ്ഗി പോലെയുള്ള ഓൺലൈൻ പ്ലാറ്റുഫോമുകളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികളുടെ സാമൂഹിക സുരക്ഷയ്ക്കായി നിയമങ്ങൾ രൂപീകരിക്കുന്ന തൊഴിൽ മന്ത്രാലയം അവതരിപ്പിച്ച 2020-ലെ സാമൂഹിക സുരക്ഷാ കോഡ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നീതി ആയോഗിന്റെ ‘ഇന്ത്യയുടെ ബൂമിംഗ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥ’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് ഇത്തരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിലുള്ള വർധനയും ഈ മേഖലയെ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നി പറയുന്നുണ്ട് .
“ഇന്ത്യയുടെ ഈ നിയമകോഡ് പ്രാബല്യത്തിൽ വന്നാൽ നടപ്പാക്കലിൽ വെല്ലുവിളികൾ ഉണ്ടായേക്കാം, പ്രത്യേകിച്ചും ‘ഗിഗ് വർക്കർ’, ‘പ്ലാറ്റ്ഫോം വർക്കർ’ എന്നീ നിർവചനങ്ങളിൽ ആരൊക്കെ എന്നതാണ് നിർവചിക്കേണ്ടത്.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ (ടിജിപിഡബ്ല്യുയു) പ്രസിഡന്റ് ഷെയ്ഖ് സലാവുദ്ദീൻ റിസ്വാന് വർക്ക്മെൻ കോമ്പൻസേഷൻ ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റിസ്വാന്റെ കുടുംബം നായയുടെ ഉടമയുമായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പിന് പോയതായാണ് റിപ്പോർട്ടുകൾ.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ വളർത്തു നായ ഉടമകൾക്ക് ലൈസൻസ് നിർബന്ധമാക്കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി നായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഗുരുഗ്രാമിലും ഗാസിയാബാദിലും 11 വിദേശ ഇനം നായകളെ നിരോധിച്ചു. നോയിഡയും കർശനമായ നടപടികൾ കൊണ്ടുവന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.