എം ഉണ്ണികൃഷ്ണൻ
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക പീഡന പരാതിയിലെ ആഭ്യന്തര അന്വേഷണത്തിൽ നിന്ന് സുപ്രീംകോടതി മുൻ ജീവനക്കാരി പിന്മാറി. അഭിഭാഷകയെ അനുവദിക്കുന്നില്ല, നടപടികൾ വീഡിയോയിൽ പകർത്തുന്നില്ല തുടങ്ങിയ കാരണങ്ങൾ കാട്ടിയാണ് പിന്മാറ്റം. സമിതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ സിറ്റിങ്ങിൽ നിന്ന് ഇറങ്ങി വന്നതായും യുവതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് എതിരായ ലൈംഗിക ആരോപണ വിവാദം സങ്കീർണമാക്കികൊണ്ടാണ് ആഭ്യന്തര അന്വേഷണം ബഹിഷ്കരിക്കാനുള്ള സുപ്രീംകോടതി മുൻ ജീവനക്കാരിയുടെ തീരുമാനം. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ സമിതിക്ക് മുൻപാകെ മൂന്നു ദിവസം ഹാജരായ ശേഷമാണ് അന്വേഷണത്തിൽ നിന്ന് പിന്മാറുന്നതായി യുവതി അറിയിച്ചത്.
ഒരു ചെവിക്ക് കേൾവി കുറവും, മൂന്ന് ജഡ്ജിമാർക്ക് മുന്നിൽ ഹാജരാകുന്നതിൽ സമ്മർദവും നേരിടുന്ന തനിക്ക് അഭിഭാഷകയെ ഹാജരാക്കാൻ ഉള്ള അവകാശം നിഷേധിച്ചു. നടപടികൾ വീഡിയോയിൽ പകർത്തിയില്ല. രണ്ടു ദിവസത്തെ തന്റെ മൊഴി രേഖപ്പെടുത്തിയത്തിന്റെ പകർപ്പ് അനുവദിച്ചില്ല.
അനൗപചാരിക അന്വേഷണമാണ് നടക്കുന്നതെന്ന് അറിയിച്ചില്ല. രണ്ടു മൊബൈൽ നമ്പറുകളിലെ കോൾ റെക്കോർഡ് പരിശോധിക്കണമെന്ന ആവശ്യവും തഴഞ്ഞു.
തന്നെ ചിലർ ബൈക്കിൽ പിൻതുടർന്നതായും ജീവന് ഭീഷണി ഉണ്ടെന്നും യുവതി പറയുന്നു. യുവതി പിന്മാറിയതോടെ ഏകപക്ഷീയമായി ആഭ്യന്തര സമിതി അന്വേഷണ റിപ്പോർട്ട് നൽകുമോയെന്ന് വ്യക്തമല്ല. യുവതി നിയമ നടപടികളിലേക്ക് കടക്കുമോ എന്നതും നിർണായകമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CJI Ranjan Gogoi, Justice Ranjan Gogoi, Sexual harassment allegation, Supreme court