ന്യൂഡൽഹി: ജനകീയ കലാപങ്ങളെ നേരിടുന്ന സിആർപിഎഫിലെ വനിത ഉദ്യോഗസ്ഥർക്ക് പ്രത്യേക യൂണിഫോം വരുന്നു. ആദ്യമായാണ് സ്ത്രീകളുടെ ശരീരഘടനയ്ക്ക് അനുസൃതമായി പ്രത്യേക യൂണിഫോമുകൾ രൂപകൽപ്പന ചെയ്യുന്നത്.
ആക്രമണങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ഇത്തരം പ്രത്യേക യൂണിഫോമുകൾ സംബന്ധിച്ച ആശയം 2016ലാണ് അവതരിപ്പിച്ചത്. പുരുഷന്മാർ ഉപയോഗിക്കുന്ന തരത്തിലുള്ള പ്രത്യേക യൂണിഫോമുകളാണ് സേനയിലെ സ്ത്രീകൾ ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ ശരീരത്തിന് പാകമല്ലാത്ത തരത്തിലുള്ളവയാണ് ഇവ.
also read:
'പിണറായിയോട് ചോദിക്കാം' ചോദ്യങ്ങള്‍ക്ക് ഫേസ്ബുക് ലൈവിലൂടെ മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രിപുതിയ തരത്തിലുള്ള യൂണിഫോമുകളുടെ നേട്ടം ലഭിക്കുന്നത് ശ്രീനഗറിലെ കല്ലേറുകള്‍ പോലുള്ള ആക്രമണങ്ങളെ നേരിടുന്ന 300 ഓളം വനിത ഉദ്യോഗസ്ഥർക്കാണെന്ന് സിആർപിഫ് വൃത്തങ്ങൾ പറയുന്നു.
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസിലെയും (ഡിപാസ്) ഡിഫൻസ് റിസേർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷനിലെയും(ഡിആർഡിഒ) ഒരുകൂട്ടം ശാസ്ത്രജ്ഞൻമാരാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മനുഷ്യ ശരീരത്തിലെ മൃദുലമായ ഭാഗങ്ങളെയെല്ലാം മൂടുന്ന തരത്തിലാണ് ഈ യൂണിഫോം. ഇവ വാരിയെല്ല്, കൈകളുടെ പിൻഭാഗം, കണങ്കാൽ, തുട, വയർ എന്നിവയ്ക്ക് പ്രത്യേക സംരക്ഷണം നൽകുന്നു- ഡിപാസ് ഡയറക്ടർ ഡോ. ഭുവനേഷ് കുമാർ പറയുന്നു.
സ്ത്രീ ശരീരത്തിലെ സുപ്രധാന ഭാഗങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ രൂപ കൽപ്പന ചെയ്യുന്നതിനായി ആന്ത്രോപോമെട്രിക് വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഇത് രൂപ കൽപ്പന ചെയ്യുന്നതിന് നേതൃത്വം നൽകിയ ഡോ. ശ്വേത റാവത് പറഞ്ഞു.
ആറ് കിലോയോളമാണ് ഇതിന്റെ ഭാരം. പുരുഷ യൂണിഫോമുകൾ ഉപയോഗിക്കുന്നതുപോലെയാണ് ഇവയും ഉപയോഗിക്കേണ്ടത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ വനിത ഉദ്യോഗസ്ഥർക്കും ഇത്തരം പ്രത്യേക യൂണിഫോമുകൾ അനുവദിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.