കൊല്‍ക്കത്ത: സ്ത്രികള്‍ വസ്ത്രം ധരിക്കുമ്പോള്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് നടനും തൃണമൂല്‍ എംഎല്‍എയുമായ ചിരഞ്ജിത് ചക്രവര്‍ത്തിയുടെ പരാമര്‍ശം വിവാദമായി. അതേസമയം സ്ത്രീകള്‍ക്ക് എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്ന് വാദിച്ചുകൊണ്ട് ചക്രവര്‍ത്തിയുടെ പരാമര്‍ശത്തിനെതിരെ ബി ജെ പി രംഗത്തെത്തി. എന്നാല്‍ താന്‍ പറഞ്ഞത് വിമര്‍ശനം അല്ലെന്നും നിര്‍ദേശം മാത്രമാമെന്നും വിശദീകരണവുമായി ചിരഞ്ജിത് ചക്രവര്‍ത്തി രംഗത്തെത്തി. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ പാര്‍ട്ടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിരഞ്ജിത് ചക്രവര്‍ത്തി
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. കീറിപ്പറിഞ്ഞ ജീന്‍സ് മോശം മാതൃകയാണെന്നും ഇത് മാതാപിതാക്കള്‍ തിരുത്തേണ്ടതാണെന്നും വീട്ടില്‍ ശരിയായ സംസ്കാരം പഠിക്കുന്ന കുട്ടി എത്ര ആധുനികമായാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്നും തിരാത് പറഞ്ഞിരുന്നു.
'ഞാന്‍ ഔരു ഡ്രസ് കോഡും നല്‍കുന്നില്ല. എന്നാല്‍ ഒരു സ്ത്രീ വസ്ത്രം ധരിക്കുമ്പോള്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഒരു സ്ത്രീ വ്യത്യസ്ത വസ്ത്രങ്ങളായിരിക്കും വ്യത്യസ്ത സ്ഥലങ്ങളില്‍ ധരിക്കുക. തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അവളുടെ വസ്ത്രധാരണം മറ്റൊന്നായിരിക്കും' ചക്രവര്‍ത്തി പറഞ്ഞു.
തന്റെ മണ്ഡലത്തില്‍ സ്ത്രീകള്‍ക്കും സുരക്ഷയും സുരക്ഷിതത്വവും ഉണ്ടെന്ന് അദേഹം വ്യക്തമാക്കി. എല്ലായിടത്തും എല്ലാ വസ്ത്രങ്ങളും ഉചിതമല്ലാത്തതിനാല്‍ സ്ത്രീകള്‍ ധരിക്കുന്നവയെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്നും ഫാഷന്‍ എല്ലായ്പ്പോഴും വികസിച്ചു കൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു. സ്ത്രീകളും വസ്ത്രധാരണത്തെക്കുറിച്ച് ഇതാദ്യമായല്ല ചക്രവര്‍ത്തി പ്രതികരിക്കുന്നത്. 2012 ല്‍ പീഡനക്കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുര്‍ന്ന് ഷോര്‍ട്ട് സ്കേര്‍ട്ടിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഒരു പരിധിവരെ ഇത്തരം സംഭവങ്ങള്‍ക്ക് സ്ത്രീകള്‍ ഉത്തരവാദികളാണെന്നുമായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
Also Read-
Shocking | ബ്ലേഡ് ഉപയോഗിച്ച് സിസേറിയൻ; യുപിയിൽ അമ്മയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യംഅതിനിടെ ജീൻസ് ധരിച്ചതിന് കളിയാക്കിയ യുവാവിനെ നടുറോഡിൽ കൈകാര്യം ചെയ്ത് പെൺകുട്ടി രംഗത്തെത്തിയത് വാർത്തയായിരുന്നു. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് വൈറലായത്. അപമര്യാദയായി പെരുമാറിയ യുവാവിനെ പെൺകുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
യുവാവിന്റെ കോളറിൽ കുത്തിപ്പിടിച്ച് പെൺകുട്ടി അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ചവിട്ടുകയും ചെയ്യുന്നുണ്ട്. ജില്ലയിൽ നടന്ന ഒരു മേളയ്ക്കിടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. മേള കാണാനെത്തിയ പെൺകുട്ടി/യുടെ വസ്ത്രധാരണത്തെപ്പറ്റി യുവാവ് എന്തോ കമന്റ് പാസാക്കി. ഇത് കേട്ട പെൺകുട്ടി മോശം പെരുമാറ്റത്തിന് യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു. നിരവധി ആളുകള്‍ സംഭവത്തിന് സാക്ഷികളായി നിൽക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൽ ഇടപെടാനോ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ധംതരി എസ്പി ബിപി രാജ്ഭാനു പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് ഇന്നത്തെ സ്ത്രീകൾ പൂർണ്ണ ബോധവതികളാണെന്നും തങ്ങൾക്കെതിരെ അന്യായം നടക്കാൻ അവർ അനുവദിക്കില്ലെന്നതിന് വ്യക്തമായ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.