കാമുകി കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് 13 വർഷമായി ജയിലിൽ കിടക്കുന്ന ഗോത്രവിഭാഗക്കാരനായ മുൻ എംബിബിഎസ് വിദ്യാർഥിയെ മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. 2008ൽ നടന്ന കൊലപാതകത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട ചന്ദ്രേഷ് മാർസ്കോളിനെ (34) ഉടൻ മോചിപ്പിക്കാനാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്. അന്യായമായി ജയിലില്‍ കിടക്കേണ്ടി വന്ന ചന്ദ്രേഷിന് നഷ്ടപരിഹാരമായി 42 ലക്ഷം രൂപ സംസ്ഥാന സർക്കാർ 90 ദിവസത്തിനുള്ളിൽ നൽകണമെന്നും കോടതി വിധിച്ചു.
കേസ് അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകൾ നടന്നെന്നും ചന്ദ്രേഷിനെ കുടുക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു അന്വേഷണമെന്നും ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സുനിത യാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Also Read- ക്യാരി ബാഗിന് 20 രൂപ വാങ്ങി; യുവതിക്ക് 13,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
2008ല്‍ ഭോപാലിലെ ഗാന്ധി മെഡിക്കൽ കോളജിൽ ചന്ദ്രേഷ് അവസാന വർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. ചന്ദ്രേഷിന്റെ കാമുകിയുടെ മൃതശരീരം മലയോര സുഖവാസകേന്ദ്രമായ പച്ച്മാർഹിയിലെ മലയിടുക്കിൽ കണ്ടെത്തി. ഇതെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെ, സംഭവത്തിനു 3 ദിവസം മുൻപ് ചന്ദ്രേഷ് തന്റെ കാർ കൊണ്ടുപോയെന്നും കൊലപാതകവുമായി ഇതിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായും കോളേജിൽ സീനിയറായിരുന്ന ഡോ. ഹേമന്ത് വർമ പോലീസിനെ അറിയിച്ചു.
പച്ച്മാർഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും മൊഴി ശരിവച്ചതോടെ ചന്ദ്രേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് 2009ൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇതിനെതിരെ ചന്ദ്രേഷ് നൽകിയ അപ്പീലിലാണ് കേസന്വേഷണം അടിമുടി അട്ടിമറിച്ചതായി ഹൈക്കോടതിയുടെ കണ്ടെത്തല്‍.
ഹേമന്ത് വർമയും ചന്ദ്രേഷും തമ്മിൽ ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരിൽ ശത്രുതയുണ്ടായിരുന്നെന്നും ഭോപാൽ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധീനിച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ഇയാൾക്ക് കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും ചൂണ്ടിക്കാട്ടി. ഐഎസ് ആർഒ ചാരക്കേസിൽ അന്യായമായി പ്രതിയാക്കപ്പെട്ട് ജയിലിൽ കിടക്കേണ്ടിവന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാൻ സുപ്രീം കോടതി വിധിച്ചതും ഹൈക്കോടതി വിധിക്കിടെ ചൂണ്ടിക്കാട്ടി.
പാന്റ് പാവാടയായി; തയ്യൽക്കാരൻ പരാതിക്കാരന് 12000 രൂപ നൽകാൻ ഉപഭോക്തൃ കോടതി
പാന്റ് (pant) തയ്ക്കാൻ തുണി നൽകിയ യുവാവിന് തിരികെ ‘പാവാട പോലുള്ള പാന്റ്’ തയ്ച്ചു നൽകിയെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷന്റെ (Consumer Court) വിധി. പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മിഷന്റെ നിർദേശം.
Also Read- 'കുറ്റകൃത്യത്തിന്റെ നിറം നൽകുന്നത് ശരിയല്ല'; പതിനേഴുകാരി ഗർഭിണിയായ കേസിൽ 15കാരന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി
2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തിൽ പ്രവർത്തിക്കുന്ന കടയിൽ പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നൽകിയിരുന്നു. പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടിൽ പോയി ഇട്ടുനോക്കിയപ്പോൾ പാവാടയ്ക്കു സമാനമായ രൂപത്തിൽ, അത്രയും വലുപ്പത്തിലായിരുന്നു പാന്റ്സ് തയ്ച്ചുവച്ചിരുന്നത്.
ഉടൻതന്നെ കടയിൽ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ലഭിച്ച കമ്മിഷൻ, സംഭവം പരിശോധിക്കാനായി കണ്ണൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ അസോഷ്യേറ്റ് പ്രഫസർ എൻ.മുകിൽവണ്ണനെ എക്സ്പെർട് കമ്മിഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിയായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.