ന്യൂഡൽഹി: ബിജെപിയിലെ കോഴ ആരോപണങ്ങൾ തള്ളി കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്നതിനായി കോൺഗ്രസ് ആസൂത്രണം ചെയ്തതാണ് ഈ ആരോപണങ്ങൾ എന്നാണ് യെദ്യൂരപ്പ പറയുന്നത്. ഈ വിവരങ്ങൾ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് ഐടി വകുപ്പ് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ അപ്രസക്തവും വ്യാജവുമാണ്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്-യെദ്യൂരപ്പ പറഞ്ഞു.
also read:സാം പിത്രോഡയുടെ പുല്‍വാമ പരാമര്‍ശം; രാഹുല്‍ ഗാന്ധിയോട് മൂന്ന് ചോദ്യങ്ങളുമായി അമിത് ഷാ
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അരുൺ ജെയ്‌റ്റ്ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയവർ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാരവൻ മാഗസീനാണ് ഡയറിക്കുറിപ്പുകൾ പുറത്തുവിട്ടത്. ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിൻ പുറത്തുവിട്ടത്.
പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ നൽകിയെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും 150 കോടി രൂപ വീതവും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് 100 കോടിരൂപയും നൽകിയെന്ന് ഡയറിയിൽ പറയുന്നു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിക്കും മുരളിമനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നൽകിയെന്നും പറയുന്നുണ്ട്.
നിതിൻ ഗഡ്കരിയുടെ മകന്റെ കല്യാണത്തിന് യെദ്യൂരപ്പ പത്ത് കോടി നൽകിയെന്നും കാരവാൻ റിപ്പോർട്ട് ചെയ്യുന്നു. ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി മുന്നൂറ് കോടി രൂപ നൽകിയെന്നും ഡയറിയിലുണ്ട്. ആരോപണങ്ങളെ കുറിച്ച് ലോക്പാൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Bribe, Congress, Karnataka Lok Sabha Elections 2019, കോൺഗ്രസ്, ബിജെപി