ഉത്തർപ്രദേശിലെ (Uttar Pradesh) മദ്രസകളിൽ ദേശീയ ഗാനം (national anthem) ആലപിക്കുന്നത് നിർബന്ധമാക്കി. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ക്ലാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്.
ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ എസ്.എൻ.പാണ്ഡെ (SN Pandey) മെയ് 9 ന് എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കും ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ച് 24 ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം അറിയിച്ചു. പുതിയ അക്കാദമിക് സെഷൻ മുതൽ എല്ലാ മദ്രസകളിലും പ്രാർത്ഥനാ സമയത്ത് ദേശീയ ഗാനം നിർബന്ധമാക്കിയിട്ടുണ്ട്. റംസാൻ മാസത്തിൽ മാർച്ച് 30 മുതൽ മെയ് 11 വരെ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നുവെന്നും മെയ് 12 മുതൽ റഗുലർ ക്ലാസുകൾ ആരംഭിച്ചതായും പാണ്ഡെ പറഞ്ഞു. ഉത്തരവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്. മദ്രസകളിൽ ഇതുവരെ ഹംദ് (അല്ലാഹുവിന് സ്തുതികൾ), സലാം (മുഹമ്മദിന്റെ ആശംസകൾ) എന്നിവ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വായിക്കാറുണ്ടെന്ന് ടീച്ചേഴ്‌സ് യൂണിയൻ മദാരിസ് അറേബ്യയുടെ ജനറൽ സെക്രട്ടറി ദിവാൻ സാഹിബ് സമാൻ ഖാൻ പറഞ്ഞു. ചിലയിടങ്ങളിൽ ദേശീയ ഗാനവും ആലപിക്കാറുണ്ടെങ്കിലും അത് നിർബന്ധമാക്കിയിരുന്നില്ല.
മദ്രസകൾ ദേശീയത പഠിപ്പിക്കുന്നതിൽ ഊന്നൽ നൽകണമെന്ന് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ധരംപാൽ സിംഗ് (Dharampal Singh) കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. മദ്രസയിലെ വിദ്യാർത്ഥികൾ രാജ്യസ്‌നേഹം വളർത്തിയെടുക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഡിപ്പാർട്ട്‌മെന്റൽ എംഒഎസ് ഡാനിഷ് ആസാദ് അൻസാരിയും (Danish Azad Ansari) പറഞ്ഞിരുന്നു.
ഉത്തർപ്രദേശിൽ നിലവിൽ ആകെ 16,461 മദ്രസകൾ ആളുള്ളത്. അതിൽ 560 എണ്ണം സർക്കാരിൽ നിന്നുള്ള ഗ്രാന്റ് സ്വീകരിക്കുന്നവയാണ്.
ഇന്ത്യയുടെ ദേശീയഗാനമായ 'ജന ഗണ മന' കുട്ടിക്കാലം മുതല്‍ ഓരോ ഇന്ത്യന്‍ പൗരന്റെയും മനസ്സിലും ഹൃദയത്തിലും പതിഞ്ഞ വരികളാണ്. ദേശീയ ഗാനത്തിന്റെ വരികൾ പലർക്കും അറിയാമെങ്കിലും ഈ ഗാനത്തെക്കുറിച്ച് ചില രസകരമായ വസ്തുതകള്‍ പലര്‍ക്കുമറിയില്ല. കവിയും നാടകകൃത്തുമായ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ 'ഭരോടോ ഭാഗ്യോ ബിധാതാ' എന്ന ബംഗാളി ഗാനത്തില്‍ നിന്നാണ് ദേശീയ ഗാനം പിറന്നത്. ഇന്ത്യയുടെ സംസ്‌കാരവും മൂല്യങ്ങളും സ്വാതന്ത്ര്യസമരവും പ്രതിഫലിപ്പിക്കുന്ന സംസ്‌കൃതം കലര്‍ന്ന ബംഗാളി ഭാഷയിലെ 5 ചരണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗാനം. 1905-ല്‍ തത്ത്വബോധിനി പത്രികയിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1911 ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടത്തിയ കല്‍ക്കട്ട സമ്മേളനത്തിന്റെ രണ്ടാം ദിവസം ടാഗോര്‍ ആണ് ഗാനം ആദ്യമായി പരസ്യമായി ആലപിച്ചത്. പിന്നീട് 1950 ജനുവരി 24ന് ഭരതോ ഭാഗ്യോ ബിധാതാ എന്ന ഗാനത്തിന്റെ ആദ്യ ചരണം ഭരണഘടന അസംബ്ലി ഇന്ത്യയുടെ ദേശീയ ഗാനമായി ഔദ്യോഗികമായി അംഗീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Yogi Govt