ബെംഗളൂരു: വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഷര്‍ട്ട് അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ട ദുരനുഭവം പങ്കുവച്ച് യുവഗായിക. ട്വിറ്ററിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചുണ്ടായ അനുഭവം യുവതി പങ്കുവച്ചത്.
‘സെക്യൂരിറ്റി പരിശോധനയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് ഞാന്‍ ധരിച്ചിരുന്ന ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു. കാമിസോൾ ധരിച്ചുകൊണ്ട് സെക്യൂരിറ്റി ചെക്ക്പോയ്ന്റില്‍ നില്ക്കുക എന്നത് ശരിക്കും അപമാനകരമായിരുന്നു. ഒരു സ്ത്രീ ഒരിക്കലും ഇങ്ങനെ നില്ക്കാല് ആഗ്രഹിക്കില്ല.’ എന്ന് യുവതി ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീകളോട് വസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുന്നത്എന്തിനാണെന്ന്’ യുവതിബെംഗളൂരു വിമാനത്താവളത്തെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ ചോദിച്ചു. അതേസമയം, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതര്‍ രംഗത്തെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് യുവതിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു.
ഈ പ്രശ്നം ഓപ്പറേഷന്‍സ്, സെക്യൂരിറ്റി ടീം വിഭാഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ യുവതിയോട് അവരെ ബന്ധപ്പെടാൻ ആവശ്യമായ കോണ്ടാക്റ്റ് വിശദാംശങ്ങള്‍ പങ്കിടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ് ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ കൈകാര്യം ചെയ്യുന്നത്. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉണ്ടാകുന്ന വീഴ്ചകള്‍ ഇതിന് മുമ്പും വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
Also read- രണ്ട് ദിവസത്തിനുള്ളിൽ വിയോജിച്ച് രണ്ട് വിധിന്യായങ്ങൾ; ആരാണ് ജസ്റ്റിസ് ബി.വി. നാഗരത്ന?
അതേസമയം, രാജ്യത്തെവിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി പുതിയ പരിശോധന സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച്ഇനി മുതല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ചാര്‍ജറുകള്‍ ഉള്‍പ്പെടെയുളള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ പുറത്തെടുക്കേണ്ടി വരില്ല. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെയാണ് യാത്രക്കാരുടെ വലിയൊരു പ്രശ്നത്തിന് പരിഹാരമാകുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യാതെ ബാഗുകള്‍ സ്ക്രീന്‍ ചെയ്യുന്നതിനുള്ള പുതിയ സ്കാനറുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നടപടി തുടങ്ങി. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും പുതിയ യന്ത്രങ്ങള്‍ ആദ്യം സ്ഥാപിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് വിമാനത്താവളങ്ങളിലും സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളില്‍ കഴിഞ്ഞയാഴ്ച യാത്രക്കാരുടെ തിരക്ക് നേരിടാന്‍ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും ജീവനക്കാരെയും സജ്ജമാക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് പുതിയ നീക്കം. ഡ്യുവല്‍ എക്സ്റേ, കംപ്യൂട്ടര്‍ ടോമോഗ്രഫി, ന്യൂട്രോണ്‍ ബീം ടെക്നോളജി തുടങ്ങിയ സംവിധാനങ്ങളോടെയുള്ള പുതിയ സ്കാനറുകളാണ് സ്ഥാപിക്കുന്നത്.
ഇതിന് പുറമെ, യാത്രക്കാരെ വഹിക്കാനുള്ള രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.