ന്യൂഡൽഹി: നോട്ടു നിരോധനത്തിന്‍റെ മൂന്നാം വാർഷിക ദിനത്തിൽ പ്രതിഷേധ സമരവുമായി യൂത്ത് കോൺഗ്രസ്. ഡൽഹിയിലെ റിസർവ് ബാങ്ക് ഓഫീസിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സമരത്തിനെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തു.
നോട്ടുനിരോധനം നടപ്പാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും അത് ഏൽപിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ രാജ്യത്തിന്‍റെ സാമ്പത്തികമേഖലയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോൺഗ്രസ് മുൻ പ്രസിഡന്‍റ് രാഹുൽ ഗാന്ധിയും നോട്ട് നിരോധനത്തിന് എതിരെ രംഗത്തെത്തി. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിയെ തകർത്തിട്ട് മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങൾ ഇല്ലാതായി. നിരവധി ഇന്ത്യക്കാർ തൊഴിൽരഹിതരായി. നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അയോധ്യവിധി: ചീഫ് ജസ്റ്റിസ് യുപി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചു
2016 നവംബർ എട്ടാം തിയതി ആയിരുന്നു 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. പകരമായി, 500 രൂപയുടെ പുതിയ നോട്ടും 2000 രൂപയുടെ പുതിയ നോട്ടും അവതരിപ്പിച്ചു. കള്ളപ്പണം തടയുക, ഭീകരവാദത്തെ തകർക്കുക എന്നീ ലക്ഷ്യത്തോടെ ആയിരുന്നു നോട്ട് നിരോധനം എന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Demonetisation, Indian currency