ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. സുരേഷ് റെയ്നയെനഷ്ടമായതിന് പിന്നാലെ മുതിർന്ന സ്‌പിന്നർ ഹർഭജൻ സിങ്ങും ഇത്തവണ ടീമിനൊപ്പം ചേരുന്ന കാര്യം അനിശ്ചിതത്വത്തിലായി. വ്യക്തിപരമായ കാരണങ്ങളാൽ ഇന്ത്യയിൽ തന്നെ തുടരുന്ന താരം ഇതുവരെ ക്ലബ്ബിനൊപ്പം ചേർന്നിട്ടില്ല. അതേസമയം, അന്തിമതീരുമാനം ഹർഭജൻ സിങ് ഇതുവരെ മാനേജ്മെന്റിനെ അറിയിച്ചിട്ടില്ല.
“ക്ലബ്ബുമായി യാതൊരു ആശയവിനിമയവും ഹർഭജൻ നടത്തിയിട്ടില്ല. ഇന്നോ നാളെയോ അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ സേവനങ്ങൾ നഷ്‌ടപ്പെടാനിടയുള്ള സാഹചര്യത്തിനായി തയാറെടുക്കാൻ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” - ടീം അധികൃതരെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മത്സരങ്ങൾക്കായി ടീമിനൊപ്പം ദുബായിയിലേക്ക് തിരിച്ച സുരേഷ് റെയ്ന ക്വറന്റീൻ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നായിരുന്നു ക്ലബ്ബിന്റെ വിശദീകരണം. ‘ഐപിഎൽ സീസൺ പൂർണമായും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം തീർത്തും വ്യക്തിപരമാണ്. കുടുംബത്തിനു വേണ്ടിയാണ് ഞാൻ തിരികെ പോന്നത്. എന്റെ കുടുംബവുമായി ബന്ധപ്പെട്ട് അടിയന്തരമായി കൈകാര്യം ചെയ്യേണ്ട ചില പ്രശ്നങ്ങളുണ്ടായിരുന്നു.’ റെയ്ന പറഞ്ഞു.
സുരേഷ് റെയ്നയുടെ അടുത്ത ബന്ധുക്കൾക്കു നേരെ കവർച്ചാ സംഘം നടത്തിയ ആക്രമണമാണ് റെയ്നയെ തിരികെ നാട്ടിലെത്തിച്ചത്. ഈ ആക്രമണത്തിൽ തന്റെ അമ്മാവനും ബന്ധുവും കൊല്ലപ്പെട്ടുവെന്നും താരം പിന്നീട് വ്യക്തമാക്കിയിരുന്നു. “പഞ്ചാബിലുള്ള എന്റെ കുടുംബത്തിൽ സംഭവിച്ചത് അതിഭയാനകമായ കാര്യമാണ്. അമ്മാവൻ കൊല്ലപ്പെട്ടു. എന്റെ അമ്മായിയും മറ്റ് ബന്ധുക്കളും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. നിർഭാഗ്യവശാൽ ഒരു ബന്ധുവും ഇന്നലെ മരിച്ചു” റെയ്ന ട്വിറ്ററിൽ കുറിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.