അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം. ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം 12 പന്തും ഏഴു വിക്കറ്റും ശേഷിക്കെ കൊൽക്കത്ത അനായാസം മറികടക്കുകയായിരുന്നു. 70 റൺസുമായി പുറത്താകാതെ നിന്ന ശുഭ്മാൻ ഗില്ലും, 42 റൺസുമായി പുറത്താകാതെ നിന്ന ഒയിൻ മോർഗനുമാണ് കൊൽക്കത്തയുടെ വിജയം എളുപ്പമാക്കിയത്. നിതീഷ് റാണ 26 റൺസെടുത്തു. ഗിൽ-മോർഗൻ സഖ്യം പുറത്താകാതെ 93 റൺസാണ് നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ നേടാനായില്ല. നിശ്ചിത 20 ഓറിൽ നാലിന് 142 റൺസായിരുന്നു അവരുടെ സമ്പാദ്യം. 51 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. നായകൻ ഡേവിഡ് വാർണർ 36 റൺസും വൃദ്ധിമാൻ സാഹ 30 റൺസുമെടുത്തു. കൊൽക്കത്തയ്ക്കുവേണ്ടി വരുൻ ചക്രവർത്തി, പാറ്റ് കുമ്മിൻസ്, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
രണ്ടാമത് ബാറ്റു ചെയ്യുന്നത് ദുഷ്ക്കരമാണെന്ന വിലയിരുത്തലിലാണ് ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ ടോസ് ജയിച്ച ഹൈദരാബാദ് നായകന്‍
ഡേവിഡ് വാര്‍ണര്‍ ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ ഹൈദരാബാദ് ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല. കൃത്യതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൌളർമാർ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.
ഐപിഎൽ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ 49 റണ്‍സ് തോല്‍വിയിൽനിന്ന് കരകയറാൻ സഹായിക്കുന്ന വിജയമാണ് ഇന്ന് ഹൈദരാബാദിനെതിരെ കൊൽക്കത്ത നേടിയത്. കളിയുടെ സമസ്ത മേഖലകളിലും അവർക്ക് ആധിപത്യം പുലർത്താൻ സാധിച്ചു.
രാജസ്ഥാൻ റോയൽശിനെതിരെ സെപ്റ്റംബർ 30നാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. സെപ്റ്റംബർ 29ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസാണ് സൺറൈസേഴ്സിന്‍റെ അടുത്ത എതിരാളികൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.