കൊല്ലം (Kollam) പരവൂർ (Paravoor) പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം (Suicide Attempt). ഗാർഹിക പീഡന പരാതിയിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരിയായ യുവതി സ്റ്റേഷനിൽ വച്ച് കൈ മുറിച്ചത്. എന്നാൽ യുവതി നൽകിയ പരാതിയിൽ സംശയങ്ങളുണ്ടെന്നും കെട്ടിച്ചമച്ചതാണെന്നും തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നും പൊലീസ് പറഞ്ഞു.
പരവൂർ സ്വദേശിനി ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം 14 നാണ് ഭർത്താവ് അനൂപിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഷംന പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് ഷംന പറയുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും ഷംന ആരോപിച്ചു. ഇതിൽ മനം നൊന്ത് കൈ ഞരമ്പ് മുറിച്ചതാണെന്നും ഷംന പറഞ്ഞു.
എന്നാൽ ഷംനയുടെ പരാതി കിട്ടിയ ഉടൻ തന്നെ കേസെടുത്തിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. വിശദമായ അന്വേഷണത്തിൽ ഷംനയുടെ പരാതിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിക്കാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നുമാണ് പരവൂർ പൊലീസ് നിലപാട്.
ബസ് ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരവും ചാറ്റിങ്ങും; വിഡിയോ പകർത്തി വീട്ടമ്മ
ദേശീയപാതയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് (Mobile Phone Use) ഒറ്റക്കൈയ്യില്‍ വാഹനമോടിച്ച് ബസ് ഡ്രൈവർക്കെതിരെ (Bus Driver) മോട്ടോർ വാഹന വകുപ്പ് (Motor Vehicles Department) കേസെടുത്തു. മുന്‍നിരയിലിരുന്ന വീട്ടമ്മയാണ് നിയമലംഘനം കൈയ്യോടെ മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങളോടെ യുവജന ക്ഷേമബോര്‍ഡ് അംഗം പരാതി നല്‍കിയതിന് പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തത്.
എഴുപതിലധികം യാത്രക്കാരുമായി തൃശൂരില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. അറുപത് കിലോമീറ്ററിനോട് അടുത്ത് വേഗതയില്‍ ബസ് ഓടിക്കുന്നുണ്ടെങ്കിലും ഡ്രൈവറുടെ മുഴുവന്‍ ശ്രദ്ധയും മൊബൈലിലാണ്. വേഗത കുറയ്ക്കാതെ തന്നെ മൊബൈലില്‍ മറുപടി അയയ്ക്കാന്‍ ശ്രമം. ഒന്നോ രണ്ടോ തവണയല്ല. ഏറെ നേരം നിയമലംഘനം തുടരുന്നത് കണ്ടതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ വീട്ടമ്മ സ്വന്തം മൊബൈലില്‍ രഹസ്യമായി ഡ്രൈവറുടെ വിനോദം പകര്‍ത്തിയത്.
വീട്ടമ്മ പകർത്തിയ വീഡിയോ യുവജന കമ്മീഷന്‍ അംഗം ഷെനിന്റെ കൈകളിലെത്തി. പിന്നാലെ മോട്ടോര്‍ വാഹനവകുപ്പിന് കൈമാറുകയായിരുന്നു. ഡ്രൈവറുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. ബസും കസ്റ്റഡിയിലെടുക്കും. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ഇത്തരക്കാരെ പിടികൂടാന്‍ ദേശീയപാതയോരത്ത് പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Kollam, Suicide attempt