കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലേത്സവത്തിന് ഇന്ന് കോഴിക്കോട് തിരിതെളിയും. പ്രധാന വേദിയായ വിക്രം മൈതാനിയില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മൈതാനിയിൽ ഇന്നു രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. 10 മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.24 വേദികളിൽ 239 ഇനങ്ങളിലായി 14,000 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോവിഡിൽ രണ്ടു വർഷം മുങ്ങിപ്പോയ കലോത്സവം ഇക്കുറി കൂടുതൽ പൊലിമയോടെ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്.
അതേസമയം, കേരള സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയും കലോത്സവ കമ്മിറ്റി ചെയർമാനുമായ പി എ മുഹമ്മദ് റിയാസ് എന്നിവർ പായസം കുടിച്ചുകൊണ്ട് ഇന്നലെ നിർവഹിച്ചു. പാൽപായസ മധുരം വിളമ്പിക്കൊണ്ടാണ് കലോത്സവ ഭക്ഷണശാലയുടെ ആദ്യ വിഭവം വിതരണം ചെയ്തത്.
കലോത്സവ ഊട്ടുപുരയിൽ മാറ്റമില്ലാതെ തുടരുന്ന പഴയിടം രുചികൾ തന്നെയാണ് ഇത്തവണയും. പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുരയിൽ ഭക്ഷണം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റ സാന്നിധ്യത്തിലായിരുന്നു മന്ത്രിമാർക്കും മറ്റുള്ളവർക്കും മധുരം നൽകിയത്. ഇത്തവണ എഴുപത് പേരടങ്ങുന്ന സംഘവുമായാണ് പഴയിടം കോഴിക്കോട് എത്തിയിരിക്കുന്നത്.
കലോത്സവത്തിന്റെ ഭാഗമായുള്ള ചക്കരപ്പന്തൽ എന്ന ഭക്ഷണ ശാല മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം രണ്ടായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയിൽ ഭക്ഷണം വിളമ്പുന്നതിന് 3 ഷിഫ്റ്റുകളിലായി ആയിരത്തി ഇരുന്നൂറ് അധ്യാപകരുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രാത്രി പത്തുമണിയോളം നീളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.