• HOME
  • »
  • NEWS
  • »
  • kerala
  • »
  • 45 വര്‍ഷം കാത്തിരുന്ന 92 കാരിയായ ഉമ്മയ്ക്ക് ആനന്ദക്കണ്ണീർ; വിമാനാപകടത്തിൽ മരിച്ചെന്നു കരുതിയ മകന്‍ തിരിച്ചെത്തി

45 വര്‍ഷം കാത്തിരുന്ന 92 കാരിയായ ഉമ്മയ്ക്ക് ആനന്ദക്കണ്ണീർ; വിമാനാപകടത്തിൽ മരിച്ചെന്നു കരുതിയ മകന്‍ തിരിച്ചെത്തി

1976 ഒക്ടോബര്‍ 12 ന് ഉണ്ടായ ആ ദുരന്തത്തിൽ സജാദും കൊല്ലപ്പെട്ടെന്നായിരുന്നു കുടുംബം കരുതിയത്. 

News 18 Malayalam

News 18 Malayalam

  • Share this:
    കാലവും വിധിയും ചിലപ്പോൾ അങ്ങനെയാണ്, സഞ്ചരിച്ചുചെന്നു നിൽക്കുന്നത് വിസ്മയത്തിൻ്റെ ചക്രവാളത്തിലാകും. മരിച്ചെന്നു കരുതിയ മകൻ 45 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചെത്തിയപ്പോൾ പെറ്റ ഉമ്മയുടെ ആനന്ദം മിഴിനീരായി ഒഴുകി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സജാദ് തങ്ങൾ കുഞ്ഞാണ് നാലര പതിറ്റാണ്ടിനു ശേഷം നാട്ടിലെത്തിയത്. സിനിമാകഥകളെ വെല്ലുന്ന തരത്തിലാണ് 69 കാരനായ സജാദിന്റെ തിരോധാനവും ഇപ്പോഴുള്ള മടങ്ങിവരവും. പ്രിയപ്പെട്ടവൻ ജീവനോടെയുണ്ടെന്നറിഞ്ഞപ്പോൾ 92 കാരിയായ ഉമ്മ ഫാത്തിമാ ബീവി ഉൾപ്പെടെയുള്ളവർ നേരിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. ചലച്ചിത്രതാരം റാണിചന്ദ്ര കൊല്ലപ്പെട്ട വിമാനാപകടത്തിൽ സജാദിനും ജീവൻ നഷ്ടമായെന്നായിരുന്നു ബന്ധുക്കൾ കരുതിയിരുന്നത്.

    ഓർമകളെ ശ്വസിച്ചെടുത്ത് ജനിച്ചു വീണ വീടിൻ്റെ ഉള്ളിലേക്ക് സജാദ് തങ്ങൾ കുഞ്ഞ് കയറുമ്പോൾ, 45 വർഷത്തിൻ്റെ ഇടവേള അലിഞ്ഞില്ലാതാവുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെയൊരു അജ്ഞാതവാസമെന്ന് ഇപ്പോഴും കഥാനായകൻ പറയുന്നില്ലെങ്കിലും എല്ലാക്കാലവും എല്ലാപേർക്കും ഒരുമിച്ചിരിക്കാൻ കഴിയില്ലെന്ന് പ്രതികരണം.

    ദൈവം ചില പദ്ധതികൾ ആസൂത്രണം ചെയ്യും. കാര്യങ്ങൾ അങ്ങനെയേ നടക്കൂ എന്ന് പറഞ്ഞമകനോട് " നിനക്ക് ഇത്രകാലം മാറി നിൽക്കാനുള്ള ധൈര്യമുണ്ടായിരുന്നോടാ" എന്നായിരുന്നു ഉമ്മയുടെ ചോദ്യം.



    നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തിൽ മരിച്ചെന്ന് എല്ലാവരും കരുതിയിരുന്നയാളാണ് സജാദ്.
    1971ൽ 19ാം വയസിലാണ് സജാദ് ജീവിതം പച്ചപിടിപ്പിക്കാൻ ഗൾഫിലേക്ക് പറന്നത്. കലാകാരന്മാരെ ഗൾഫിൽ എത്തിച്ച് സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നതായിരുന്നു ജോലി. നടി റാണി ചന്ദ്ര അടക്കമുള്ള കലാപ്രതിഭക‌ളെ ഗൾഫിലെത്തിച്ച് സ്റ്റേജ് ഷോ നടത്തി.

    ഒരിക്കൽ നാട്ടിലേക്കുള്ള മടക്കയാത്രയിൽ വിമാനാപകടത്തിൽപ്പെട്ട് റാണി ചന്ദ്ര അടക്കം 95 പേർ കൊല്ലപ്പെട്ടു. 1976 ഒക്ടോബര്‍ 12 ന് ഉണ്ടായ ആ ദുരന്തത്തിൽ സജാദും കൊല്ലപ്പെട്ടെന്നായിരുന്നു കുടുംബം കരുതിയത്.

    കഴിഞ്ഞ ദിവസം അടൂർ സ്വദേശികളായ രണ്ടുപേർ വീട്ടിലെത്തി മുംബൈയിലെ ഒരു അഭയകേന്ദ്രത്തിൽ സജാദുണ്ടെന്ന് അറിയിച്ചു. അദ്ദേഹം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നെന്നും അവർ അറിയിച്ചു. തുടർന്ന് സഹോദരങ്ങൾ മുംബൈയിലെത്തി സജാദിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഓൺലൈനിലൂടെ ഉമ്മയുമായി സംസാരിച്ചപ്പോൾ നാലു വയസ്സുള്ള കാര്യങ്ങൾ ഓർത്തെടുത്ത് സജാദ് സംസാരിച്ചിരുന്നു.

    മൂന്നു സഹോദരിമാരും രണ്ട് സഹോദരന്മാരും ആണ് സജാദിന് ഉള്ളത്. രണ്ടുവർഷമായി മുംബൈയിലെ ഒരു ആശ്രമത്തിൽ ചികിത്സയിലായിരുന്നു സജാദ്. എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സിആർമഹേഷ് എന്നിവർ സജാദിനെ സ്വീകരിക്കാൻ വീട്ടിലെത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: