പാലക്കാട്: ഒട്ടകത്തെ ക്രൂരമായി മർദിക്കുന്ന ദൃശ്യം പുറത്ത്. പാലക്കാട് മാത്തൂർ തെരുവത്ത്പള്ളി നേർച്ച ഉൽസവത്തിനായി കൊണ്ടുവന്ന ഒട്ടകത്തോടാണ് ക്രൂരത. നേർച്ച ഉൽസവത്തിനു ശേഷം ഒട്ടകത്തെ ക്രൂരമായി മർദിക്കുന്ന ദ്യശ്യമാണ് പുറത്തുവന്നത്. വാഹനത്തിൽ കയറാതെ ഒട്ടകം ഓടിയതിനെ തുടർന്നായിരുന്നു മർദനം.
പള്ളിയിലെ നേർച്ച ഉത്സവത്തിന്‍റെ ഭാഗമായി സവാരിക്കായാണ് ഒട്ടകത്തെ കൊണ്ടുവന്നത്. രാജസ്ഥാനിൽനിന്ന് കൊണ്ടുവന്ന ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് അത് കുതറി ഓടിയത്. തളർന്നുവീണ ഒട്ടകത്തിന്‍റെ മുഖത്ത് ഉൾപ്പടെ ക്രൂരമായി അടിക്കുകയായിരുന്നു. രാജസ്ഥാൻ സ്വദേശികളാണ് ഒട്ടകത്തിനൊപ്പം ഉണ്ടായിരുന്നത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഒട്ടകത്തെ മർദിക്കുന്ന ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. ഒട്ടകത്തെ ക്രൂരമായി മർദിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. മൃഗസ്നേഹികളുടെ കൂട്ടായ്മ ഈ വിഷയത്തിൽ പരാതി നൽകുമെന്നാണ് വിവരം. അതേസമയം ഒട്ടകത്തെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നെങ്കിലും ഇതുവരെ ആർക്കുമെതിരെ നടപടി എടുത്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.