കോതമംഗലം: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. കോതമംഗലം കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നൻ എന്നയാളാണ് മരിച്ചത്.
വെള്ളാരംകുത്തിൽനിന്ന് ഉറിയംപട്ടി കോളനിയിലെ താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. പൊന്നനൊപ്പം മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നു. മൂന്നുപേർക്കുംനേരെയാണ് കാട്ടുപോത്ത് പാഞ്ഞടുത്തത്. എന്നാൽ മറ്റ് രണ്ടുപേർ ഓടിരക്ഷപെട്ടതോടെ പൊന്നൻ കാട്ടുപോത്തിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
പൊന്നനെ കാട്ടുപോത്ത് കുത്തിവീഴ്ത്തി. ഒപ്പമുണ്ടായിരുന്നവർ സമീപവാസികളെ കൂട്ടിവന്നപ്പോഴേക്കും പൊന്നൻ മരണപ്പെട്ടിരുന്നു. വാഹനസൌകര്യമില്ലാത്ത പ്രദേശത്താണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ഇവിടെ കാട്ടുപോത്തിന്‍റെ സാന്നിദ്ധ്യം നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പൊന്നന്‍റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി കോതമംഗലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.