മലപ്പുറം: എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടറി ചുമതലയും വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ യാത്ര മലപ്പുറത്ത് എത്തുമ്പോൾ മുഖ്യ പ്രചരണ വിഷയം കേന്ദ്രത്തിനും യുഡിഎഫിനും എതിരായ വിമർശനങ്ങൾ തന്നെ. കൊണ്ടോട്ടി ആയിരുന്നു ജില്ലയിലെ ആദ്യ സ്വീകരണ യോഗം. കേന്ദ്രത്തിൻ്റെ ഇന്ധന വില വർദ്ധനവിനെ പറ്റി പറഞ്ഞാണ് വിജയരാഘവൻ പ്രസംഗം തുടങ്ങിയത്.
"ഏകാധിപത്യ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പെട്രോൾ, പാചക വാതക വില വർധിപ്പിക്കലാണ് കേന്ദ്ര സർക്കാരിന്റെ ദൈനംദിന പരിപാടി. പെട്രോൾ വില 100 രൂപ ആക്കാൻ സൂര്യനെ നമസ്കരിച്ച് പ്രാർത്ഥിച്ച് ആണ് മോഡി ദിവസം തുടങ്ങുന്നത് " പൗരത്വ ബില്ലും രാമ ക്ഷേത്രവും ആയിരുന്നു വിജയരാഘവൻ്റെ പ്രസംഗത്തിലെ മറ്റൊരു മുഖ്യ വിഷയം." പൗരത്വം രണ്ടാമതും തെളിയിക്കണം എന്നൊരു നിയമം ഉണ്ടാക്കിയിരിക്കുകയാണ്. പൗരത്വ രജിസ്റ്റർ ഉണ്ടാക്കാൻ പോകുകയാണ്. ഇത് നടപ്പിലാക്കുമ്പോൾ ധാരാളം ആളുകൾ, ന്യൂനപക്ഷ വിഭാഗം അതിന് പുറത്താകും. കൊണ്ടോട്ടിയിലും മോങ്ങത്തും മഞ്ചേരിയിലും പൗരത്വം ഇല്ലാത്ത കുറെ ആളുകൾ.. നിങ്ങൾക്ക് ആലോചിക്കാൻ പറ്റുമോ ?? എന്തായാലും കേരളത്തിൽ ഒരാളും മോദിയുടെയും അമിത് ഷായുടെയും അടുത്ത് പോയി പൗരത്വം തെളിയിക്കേണ്ടി വരില്ല. അതാണ് കേരളത്തിൻ്റെ നിലപാട്"
Also Read-'പ്രസംഗം വളച്ചൊടിച്ച് ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമം'; വർഗീയതയോട് സന്ധി ചെയ്യില്ലെന്ന് എ വിജയരാഘവൻ
ബാബരി വിഷയവും പ്രതിപാദിക്കുന്നതായിരുന്നു പ്രസംഗം. " പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം പണിയാൻ പാടുണ്ടോ ? ഒന്നാമത്തെ കാര്യം അങ്ങനെ പള്ളി പൊളിക്കാൻ പാടില്ല. എത്ര വേദന ഉണ്ടാക്കുന്ന കാര്യമാണ് അത്. ബാബരി പള്ളി പൊളിച്ച സ്ഥലത്ത് അമ്പലം നിർമിക്കുന്നതല്ല കോൺഗ്രസിന്റെ പ്രശ്നം. ക്ഷേത്രം തറക്കല്ലിടലിന് ക്ഷണിക്കാത്തതിലാണ് കോൺഗ്രസിന് വിഷമം. ചടങ്ങിന് ക്ഷണിച്ചില്ല എങ്കിലും അമ്പലം നിർമിക്കാൻ വെള്ളി കൊണ്ടുള്ള ഇഷ്ടിക അയച്ചു കൊടുത്തു കോൺഗ്രസ്. മോഡി പോലും കരുതിക്കാണില്ല ഇത് "
"കോൺഗ്രസുകാരുടെ ഒരു കാല് എപ്പോഴും ബിജെപിയിലാണ്. പിന്നെ രണ്ടാം കാലു വെക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ ? അത് മനസ്സിലാക്കാത്ത കുറച്ച് പേര് മലപ്പുറത്ത് ഉണ്ട്.. അവരുടെ പേര് ഞാൻ ഇപ്പൊൾ പറയുന്നില്ല"രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര ഒരു വിനാശ യാത്ര ആണ് എന്നായിരുന്നു വിജയരാഘവൻ്റെ പരിഹാസം. പൂട്ടും, പൊളിക്കും എന്നതാണ് ചെന്നിത്തലയുടെ നയം. എല്ലാം നശിപ്പിക്കാൻ വേണ്ടിയുള്ള യാത്ര ആണ് ചെന്നിത്തലയുടെ.
" തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പല കേന്ദ്ര ഏജൻസികൾ വന്നു, കോൺഗ്രസ് ബിജെപിയുമായി വോട്ട് കച്ചവടം നടത്തി. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കെട്ട് ഉണ്ടാക്കി എന്നിട്ട് എന്തായി ഇപ്പൊൾ... ഇപ്പൊൾ നിയമ സഭ തെരഞ്ഞെടുപ്പ് വരിക ആണ്. അത് കണക്കാക്കി പുതിയ സമരങ്ങൾ വരുന്നു അക്രമം അഴിച്ചു വിടുന്നു. സംസ്ഥാന വ്യാപകമായി അക്രമം കെട്ടഴിച്ചു വിടാൻ ആണ് കോൺഗ്രസ്സും ലീഗും ശ്രമിക്കുന്നത്. ചോരപ്പുഴ ഒഴുക്കുക എന്നത് യുഡിഎഫ് അജണ്ട ആണ്. ക്രമസമാധാനം തകർക്കാൻ ഉള്ള ഗൂഢാലോചനയാണ്. കാലഹരണപ്പെട്ട പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ കഴിയില്ലെന്ന് നിയമപരമായി അറിയാവുന്നത് അല്ലെ ?"
"മോഡിയെ തടുക്കാൻ ചിലർ ഡൽഹിക്ക് പോയി , കണ്ടു, തിരിച്ച് വന്നു, അങ്ങനെ ചില നേതാക്കൾ ഉണ്ട്... പേര് പറയുന്നില്ല .. ആ നിലപാട് അല്ല ഇടത് പക്ഷത്തിന് "ഇഎംഎസ്, ഇ കെ നായനാരും വി എസ്സും വിചാരിച്ച് നടക്കാത്ത കാര്യം ആണ് ഇടത് തുടർ ഭരണം.. അത് ഇപ്പോൾ യാഥാർത്ഥ്യമാകുന്നു എന്ന് കൂടി പറഞ്ഞാണ് വിജയരാഘവൻ വാക്കുകൾ അവസാനിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: A vijayaraghavan, Kerala Assembly Elections 2021, Ldf, Ldf government, Vikasana munnetta yathra